തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചുവെന്ന് ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം. ഈ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റര്‍.
ബിജെപി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തൈക്കാട് നിര്‍മ്മിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വി വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവർക്കെതിരെയാണ് ആരോപണം.
സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണം. വി വി രാജേഷ് , സി ശിവൻകുട്ടി , എം ഗണേശൻ എന്നിവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി, ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ചിരുന്നു.
സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, ഉത്തരവാദികളായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, ചില സംസ്ഥാന നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. രാത്രി സ്ഥാപിച്ച പോസ്റ്റർ രാവിലെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ