കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. ശാരീരിക അവശതകള്‍ ഷാറൂഖ് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യസഹായം തേടി. ഇന്നുതന്നെ ഡോക്ടര്‍മാരെ അയക്കാനാണ് അന്വേഷണ സംഘം മെഡിക്കല്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും തെളിവെടുപ്പ് സംബന്ധിച്ച് അന്വേഷണസംഘം തീരുമാനമെടുക്കുക. വെള്ളിയാഴ്ച വൈകിട്ടാണ് ഷാറൂഖ് സെയ്ഫിലെ മാലൂര്‍കുന്ന് ക്യാംപിലെത്തിച്ച് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.
ട്രെയിന്‍ തീവെപ്പ് കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ ആക്രമണമാണെന്ന സൂചനകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് സൂചന. ഷാറുഖ് സെയ്ഫിയുടെ ഫോണ്‍ കോളുകളും സമൂഹമാധ്യമത്തിലെ ചാറ്റുകളും പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിയത്. ഷാറുഖ് സെയ്ഫിക്ക് കേരളത്തിനു പുറത്തുള്ള സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്. ഷാറുഖിനെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങള്‍ നല്‍കിയതും ഇവരാണെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍.
ആക്രമണം നടത്താനുള്ള പരിശീലനം ലഭിക്കാത്തതാണ് പദ്ധതി വിജയിക്കാതെ പോയത്. നാലു കുപ്പി പെട്രോളാണ് ഷാറൂഖ് കൈവശം കരുതിയത്. പെട്രോള്‍ ഒഴിച്ചു തീ കത്തിക്കുന്നതിനിടെ ഷാറൂഖിനും പൊള്ളലേറ്റു. സംഭവത്തിനുശേഷം കേരളത്തില്‍ നിന്ന് രക്ഷപ്പെടാനും പുറമേനിന്നുള്ള സഹായം ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ചിലരുടെ പ്രേരണയാലാണ് താന്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്ന് ഷാറുഖ് മഹാരാഷ്ട്ര എടിഎസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ