തൃശൂർ: മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ എൻ. പ്രദീപ്, എം. അഫ്സൽ, സിപിഒ ജോസ്പോൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു യുവാവ്. എന്നാൽ ഇയാളെ കസ്റ്റഡിയിലെടുക്കാതെ വിടുകയായിരുന്നു.
ദിവസങ്ങൾക്കു മുൻപു ശക്തൻ സ്റ്റാൻഡിന്റെ പരിസരത്തു ബാറിനു മുന്നിലാണു സംഭവം. മദ്യപിച്ചു ലക്കുകെട്ട നിലയിൽ ബൈക്കിലെത്തിയ യുവാവിനെ പൊലീസ് സംഘം തടഞ്ഞുവച്ചു. നേതാവിന്റെ ബന്ധുവായ യുവാവിനെ വിട്ടയയ്ക്കാൻ വിളികളെത്തിയെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുത്തു പിറ്റേന്നു ഹാജരാകാൻ നോട്ടിസ് നൽകിയെന്നാണ് പൊലീസ് സംഘം മേലുദ്യോഗസ്ഥരെ അറിയിച്ചത്. സ്വബോധം നശിക്കുന്ന അവസ്ഥയിലായ മദ്യപനെ രാത്രി പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാണു നോട്ടിസ് നൽകി വിട്ടയച്ചതെന്നായിരുന്നു വിശദീകരണം.
എന്നാൽ, യുവാവിനെ തൽസമയം കസ്റ്റഡിയിലെടുക്കാതിരുന്നതു വീഴ്ചയായെന്നു വിലയിരുത്തിയാണു സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തത്. അസി. കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കമ്മിഷണർ മേൽനടപടിക്കു ശുപാർശ ചെയ്തത്. സംഭവം നടക്കുന്ന സമയത്തു താൻ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നു സിപിഒ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പരിഗണിച്ചില്ല.
ബൈക്ക് പിടിച്ചുവച്ച ശേഷം പൊലീസ് തന്നെ വിട്ടയച്ചതിനു പിന്നാലെ പഴ്സും പണവും ആരോ മോഷ്ടിച്ചെന്നു യുവാവ് പരാതി നൽകി. ശക്തൻ പരിസരത്തു പിടിച്ചുപറി നടത്തുന്ന ഒരാളാണു പ്രതി എന്നു കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തെങ്കിലും യുവാവിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടെന്നായതോടെ സ്ഥിതി വീണ്ടും സങ്കീർണമായി. എന്നാൽ, ഓട്ടോറിക്ഷയിൽ മറന്നുവച്ചതാണു പഴ്സെന്നു പിന്നീടു കണ്ടെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates