

അമ്പലപ്പുഴ: കോണ്‍ക്രീറ്റ് തട്ട് പൊളിക്കുന്നതിനിടെ സ്ലാബ് വീണു കുടുങ്ങിയ യുവാവിനെ ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപെടുത്തി. കരുമാടി സ്വദേശി മിഥുനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. പുറക്കാട് പുത്തന്‍നടയ്ക്ക് സമീപം കല്ലുപുരക്കല്‍ തോപ്പില്‍ ബിജുവിന്റെ വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.
20 ദിവസം മുന്‍പ് കോണ്‍ക്രീറ്റ് ചെയ്ത സണ്‍ഷൈഡിന്റെ മുട്ട് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് മിഥുന്റെ കാലില്‍ വീഴുകയായിരുന്നു. സ്ലാബുകള്‍ക്കിടയില്‍ കാല് കുടുങ്ങിക്കിടന്ന മിഥുനെ ഒപ്പമുണ്ടായിരുന്ന ജന്‍സണ്‍ താങ്ങി നിര്‍ത്തുകയായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം സുഭാഷ് അമ്പലപ്പുഴ പൊലീസിലും ഫയര്‍ ഫോഴ്സിലും വിവരമറിയിച്ചു.
പിന്നീട് അമ്പലപ്പുഴ എസ്ഐ ടോള്‍സണ്‍ പി ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസും തകഴി, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ 20 ഓളം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മിഥുനെ സ്ലാബുകള്‍ക്കിടയില്‍ നിന്ന് രക്ഷപെടുത്തി.
ഈ സമയം മിഥുന് തീരെ അവശനായിക്കഴിഞ്ഞിരുന്നു. പിന്നീട് സ്ട്രെക്ച്ചറില്‍ കിടത്തി കയറില്‍ തൂക്കി യുവാവിനെ താഴെയെത്തിച്ചു. ഇതിനു ശേഷം ആംബുലന്‍സില്‍ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മിഥുന്റെ വലതു കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഉപതെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി പുതുപ്പള്ളിയിലും അയർക്കുന്നത്തും എത്തും
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates