തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ജനുവരി ഒന്നുമുതൽ കെ-സ്മാർട്ട് എന്ന പേരിൽ സംയോജിത സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽ വരും. 'കേരളസൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ (കെ-സ്മാർട്ട്) സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ നിലവിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10നാണ് ഉദ്ഘാടന ചടങ്ങ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എംപി, എം.എൽ.എ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമാണ് ആദ്യഘട്ടം പദ്ധതി ആരംഭിക്കുക. ഏപ്രിൽ ഒന്നു മുതൽ ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാകും.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും കെ സ്മാർട്ടിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട പെര്‍മിറ്റുകള്‍ ഓൺലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷന്, രജിസ്ട്രേഷന് തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാം.
സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സ്ആപ്പിലൂടെയും ലഭ്യമാവും. രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന് സാധ്യമാവും. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി സംരംഭകർക്ക് വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികൾ ഓൺലൈനായി സമർപ്പിച്ച് പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ