

തിരുവനന്തപുരം : നിയമസഭയിൽ ലൈഫ് മിഷൻ കോഴക്കേസ് സർക്കാറിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതും പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. സഭസമ്മേളനത്തിന്റെ പേര് പറഞ്ഞാണ് സിഎം രവീന്ദ്രൻ ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവായത്. ഇതിൽ പ്രതിപക്ഷം വിമർശനം ഉന്നയിക്കും.
എന്നാൽ കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും ചേർന്ന് പാവങ്ങൾക്ക് വീട് നൽകുന്ന പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. അതേസമയം സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ കോൺഗ്രസ് ഇന്ന് സാനാഹ്ന ജനസദസുകൾ സംഘടിപ്പിക്കും. വൈകുന്നേരം നാല് മുതൽ എട്ട് മണി വരെയാണ് പരിപാടി സംഘടിപ്പിക്കുക.
അതിനിടെ ലൈഫ് മിഷൻ കോഴ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ സിബിഐ കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തനിക്കെതിരെയുള്ളത് മൊഴിമാത്രമാണെന്നും ഇഡി തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നും ശിവശങ്കർ ഹർജിയിൽ പറഞ്ഞു. ഒൻപത് ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡിയുടെ വാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates