സിനിമാ താരങ്ങള്‍ മുതല്‍ പ്രവാസികള്‍ വരെ ഇരകള്‍; ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിദേശത്ത് 'കറക്കം'; ദമ്പതിമാരുടെ തട്ടിപ്പ് 100 കോടിയിലേറെ

തട്ടിയെടുത്ത പണത്തില്‍ 50 കോടി രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടു എന്നാണ് എബിന്‍ പൊലീസിനോട് പറഞ്ഞത്
ശ്രീരഞ്ജിനി, എബിന്‍ വര്‍ഗീസ്/ ടിവി ദൃശ്യം
ശ്രീരഞ്ജിനി, എബിന്‍ വര്‍ഗീസ്/ ടിവി ദൃശ്യം

കൊച്ചി: നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വീടുകളും ഫ്ലാറ്റുകളും വാങ്ങിയും രാജ്യത്തെയും വിദേശത്തെയും ടൂറിസ്റ്റ്  കേന്ദ്രങ്ങളില്‍ താമസിച്ചും ധൂര്‍ത്തടിച്ചെന്ന് ദമ്പതിമാരുടെ മൊഴി. ന്യൂഡല്‍ ഹി വിമാനത്താവളത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയാണ് മാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഉടമകളായ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും ഭാര്യ ശ്രീരഞ്ജിനിയും പിടിയിലായത്. 

തട്ടിപ്പ് 100 കോടി കവിഞ്ഞു

ഇവര്‍ നടത്തിയ തട്ടിപ്പ് 100 കോടി കവിഞ്ഞെന്നാണ് ലഭിച്ച തെളിവുകള്‍ പ്രകാരം അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുവരെ 119 പേരാണ് ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ന്യൂഡല്‍ഹിയില്‍ പിടിയിലായ ഇവരെ കഴിഞ്ഞദിവസം കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 50 കോടി രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടു എന്നാണ് എബിന്‍ പൊലീസിനോട് പറഞ്ഞത്. 

അത് തട്ടിയെടുത്ത കള്ളപ്പണം ഒളിപ്പിക്കാനുള്ള എബിന്റെ തന്ത്രമാണോ എന്നു പൊലീസ് സംശയിക്കുന്നു. ഭാര്യക്കു പണമിടപാടില്‍ പങ്കില്ലെന്നാണ് എബിന്‍ മൊഴി നല്‍കിയത്. തൃക്കാക്കരയില്‍ ഫ്ലാറ്റ് വാങ്ങി നവീകരിക്കാന്‍ ആറു കോടി ചെലവഴിച്ചു. ഫ്ലാറ്റ് സമുച്ചയത്തില്‍ രണ്ടു നിലകളിലായുള്ള അപ്പാര്‍ട്‌മെന്റുകള്‍ വാങ്ങി അവ കൂട്ടിച്ചേര്‍ത്ത് ആഡംബര വീടാക്കിയെന്നും എബിന്‍ പൊലീസിനോട് പറഞ്ഞു. 

ക്രിക്കറ്റ് ടീം രൂപീകരിച്ചു

എന്നാല്‍ അടുത്തയിടെ ഇത് എബിന്റെ പേരില്‍ നിന്നും മാറ്റിയതായി പൊലീസ് കണ്ടെത്തി. ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിവിധ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങല്‍, ആഡംബര കാറുകളും ഫ്‌ളാറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടിയും തട്ടിയെടുത്ത പണം ചെലവഴിച്ചതായാണ് സൂചന. മാസ്‌റ്റേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ എറണാകുളം കേന്ദ്രീകരിച്ച് ക്രിക്കറ്റ് ടീം രൂപീകരിച്ചിരുന്നു. ജില്ലയില്‍ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങി. 

തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ്, മാസ്റ്റേഴ്‌സ് ഫിൻ സെർവ്, മാസ്റ്റേഴ്‌സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്. 2013-ൽ തൃക്കാക്കരയിൽ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ് എന്ന സ്ഥാപനമാണ് ഇവർ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയിൽ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകൾ നടത്തിയിരുന്നു. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പ്രവാസികൾ, സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരെ തട്ടിപ്പിനിരയാക്കിയെന്നും, കോടികൾ തട്ടിയെടുത്തെന്നുമാണ് ലഭിക്കുന്ന വിവരം. 

തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് പൊലീസ്

ദുബായിയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ്  ഡൽഹി വിമാനത്താവളത്തിൽ വെച്ച് എബിൻ വർ​ഗീസും ശ്രീരഞ്ജിനിയും പിടിയിലാകുന്നത്. തട്ടിയെടുത്ത പണം കൊണ്ട് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ എബിനും ഭാര്യയും തീരുമാനിച്ചിരുന്നു. എന്നാൽ കേസുകൾ കാരണം പോകാനായില്ല.  കേസുകളുടെ എണ്ണം കൂടിയതോടെ ഖത്തർ യാത്ര ഒഴിവാക്കി ദുബായിലേക്ക് പോകുകയായിരുന്നു.

കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ എബിൻ വർഗീസിനെയും ശ്രീരഞ്ജിനിയെയും ജനുവരി 19 വരെ റിമാൻഡ് ചെയ്തു. ഓഹരി തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നും, കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com