'ശബരിമലയിലേക്ക് ഏലയ്ക്ക വാങ്ങിയത് വേണ്ടപ്പെട്ട ആര്‍ക്കോ വേണ്ടി'; വിശ്വാസികളെ വഞ്ചിച്ചെന്ന് ചെന്നിത്തല

ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം


തിരുവനന്തപുരം: ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴു ലക്ഷം ടിന്‍ അരവണയാണ് നശിപ്പിച്ചത്. ഇതിന്റെ നഷ്ടം ഉത്തരവാദികളായവരില്‍നിന്ന് ഈടാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

'ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്ന അരവണയില്‍ കീടനാശിനി കണ്ടെത്തിയതിന്റെ ഞെട്ടലിലാണിപ്പോള്‍ വിശ്വാസി സമൂഹം. ഹൈക്കോടതി പരിശോധിച്ചില്ലായിരുന്നെങ്കില്‍ ഇക്കാര്യം പുറത്തുവരില്ലായിരുന്നു. ഈ സാഹചര്യത്തില്‍ അരവണയ്ക്ക് ഉപയോഗിക്കുന്ന ശര്‍ക്കര ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടിയിരിക്കുന്നു' -ചെന്നിത്തല പറഞ്ഞു.

'സാധാരണ ഗുണനിലവാര പരിശോധനയ്ക്കു ശേഷമാണ് ബോര്‍ഡ് ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കാറുള്ളത്. വേണ്ടപ്പെട്ട ആര്‍ക്കോ വേണ്ടിയാണ് ഇപ്പോള്‍ പരിശോധന കൂടാതെ ഏലക്ക വാങ്ങി വിശ്വാസികളെ വഞ്ചിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം. കോടിക്കണക്കിനു രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോര്‍ഡ്. അതിന് ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍'-രമേശ് ചെന്നിത്തല പറഞ്ഞു.

സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഇത് വിതരണം ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ഏലയ്ക്ക ചേര്‍ക്കാത്ത അരവണയാണ് നിലവില്‍ വിതരണം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com