'യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍'; പി ജയരാജന് എതിരെ പൊലീസില്‍ പരാതി

സിപിഎം നേതാവ് പി ജയരാജന്റെ ഭീഷണി പ്രസംഗത്തില്‍ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി
പി ജയരാജൻ/ ഫയൽ
പി ജയരാജൻ/ ഫയൽ


കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജന്റെ ഭീഷണി പ്രസംഗത്തില്‍ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന പ്രസംഗത്തിന് എതിരെയാണ് പരാതി. 

യുവമോര്‍ച്ച നേതാവ് കെ ഗണേഷ് നടത്തിയ പ്രസംഗത്തിന് എതിരെയായിരുന്നു പി ജയരാജന്റെ പ്രതികരണം. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജയരാജന്റെ പ്രസ്താവന.

ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു ഗണേഷ് പറഞ്ഞത്. കോളജ് അധ്യാപകന്‍ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് അഭിപ്രായപ്പെട്ടിരുന്നു.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com