കോട്ടയം; കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറാമാൻ അറസ്റ്റിൽ. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് 225 ഗ്രാം കഞ്ചാവ് കണ്ടെത്തി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് സുഹൈലിന്റെ വീട്ടിൽ എത്തിയ എക്സൈസ് സംഘം കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അന്വേഷണത്തിനായി എത്തിയ ഉദ്യോഗസ്ഥരെ വീട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് തൂക്കി എടുക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. 50 ഗ്രാമിന് 2000 രൂപ വാങ്ങിയാണ് വിറ്റിരുന്നത്.
നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിൽ സുഹൈൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് എക്‌സൈ് അധികൃതർ അറിയിച്ചു. കോളേജ് വിദ്യാർഥികൾക്കടക്കം ലഹരി കൈമാറാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതിയോട് കഞ്ചാവ് വാങ്ങിയ, എരുമേലി തെക്ക് കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തേൽ ആരോമൽ സജിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധിപേർ കഞ്ചാവ് ആവശ്യപ്പെട്ട് സുഹൈൽ സുലൈമാന്റെ ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ