തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്നു ആരും വ്യാമോഹിക്കേണ്ടെന്നും ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡല്‍ മാടമ്പിത്തരം പറയുന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ജല്‍പനങ്ങള്‍ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേല്‍ക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സെക്രട്ടറിയായി എം വി ഗോവിന്ദന്‍ ചുമതലയേറ്റത് മുതല്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യന്‍മാര്‍. മുന്‍കാലങ്ങളിലും സിപിഎം സെക്രട്ടറിമാര്‍ക്കെതിരെ സമാനരീതിയില്‍ മാന്യന്‍മാരുടെ വളഞ്ഞിട്ടടി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. സിപിഎമ്മിനെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്. അന്നും ഇന്നും എന്നും ഇത്തരം ഗൂഢനീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാവാണെങ്കില്‍ 'തറവാടിത്തം' വേണമെന്നാണ് ഇന്ന് കെപിസിസി പ്രസിഡന്റ്റ് സിപിഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡല്‍ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് 'മിതത്വം' വേണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞുവെക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും 'മിതത്വം' കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികള്‍ വല്ലാതെ സഹിക്കുന്നുണ്ട്. അതിനി കേരളത്തില്‍ നടക്കില്ലെന്നും റിയാസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ കെ സുധാകരന് എതിരായ പരാമര്‍ശം 'കലാപാഹ്വാനം'; എം വി ഗോവിന്ദന്‍ എതിരെ ഡിജിപിക്ക് പരാതി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ