ന്യൂഡല്‍ഹി: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ നടക്കും. യുപിഎസ് സി ചെയര്‍മാന്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനല്‍ തയ്യാറാക്കുക.
നിലവിലെ ഡിജിപി അനില്‍കാന്ത് ഈ മാസം 30 വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പൊലീസ് മേധാവിയെ കണ്ടെത്തുന്നത്. ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, കെ പത്മകുമാര്‍, ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഹരിനാഥ് മിശ്ര, സഞ്ജീവ് കുമാര്‍ പടിജോഷി തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.
നിതിന്‍ അഗര്‍വാള്‍ കഴിഞ്ഞദിവസമാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്. അതിനാല്‍ സംസ്ഥാനത്തേക്ക് മടങ്ങി വന്നേക്കില്ല. പട്ടികയില്‍ നാലാമതുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നിലവില്‍ ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരിലൊരാള്‍ക്ക് പൊലീസ് മേധാവി സ്ഥാനത്തേക്ക് നറുക്കു വീഴാനാണ് സാധ്യത.
രണ്ടുപേര്‍ക്കും രണ്ടു വര്‍ഷ കാലാവധിയുമുണ്ട്. ലോക്‌നാഥ് ബെഹറ വിരമിച്ച ഒഴിവിലാണ് ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് അപ്രതീക്ഷിതമായി ഡിജിപി പദവിയിലെത്തുന്നത്. ആറുമാസം മാത്രം കാലാവധി ഉണ്ടായിരുന്ന അനില്‍കാന്തിന് സര്‍ക്കാര്‍ രണ്ടു വര്‍ഷം സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ