കേരളത്തെ മോദി സര്‍ക്കാര്‍ സുരക്ഷിതമാക്കി; നല്‍കിയത് 1,15,000 കോടി രൂപ: അമിത് ഷാ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2023 07:23 PM |
Last Updated: 12th March 2023 07:23 PM | A+A A- |

ചിത്രം: ബിജെപി/ട്വിറ്റര്‍
തൃശൂര്‍: കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലനില്‍പ്പിനു വേണ്ടിയാണ് അവര്‍ ഒന്നിച്ചത്. എന്നാല്‍ ജനം ബിജെപിയെ തിരഞ്ഞെടുത്തെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിന് മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം 1,15,000 കോടി രൂപ നല്‍കി. എന്നാല്‍, യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി രൂപ നല്‍കി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്‍കി. കാസര്‍കോടില്‍ 50 മേഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത്'-അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കില്ല. അവര്‍ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചി 11 ദിവസമായി പുകയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നടപടി എടുക്കാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ 'പാര്‍ട്ടിയെ വെല്ലുവിളിക്കരുത്'; കുട്ടനാട് വിഭാഗീയത: മുന്നറിയിപ്പുമായി എം വി ഗോവിന്ദന്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ