തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കൈക്കൂലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ന്യായമായ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തിനാണ് നക്കാപ്പിച്ച വാങ്ങുന്നതെന്ന് മന്ത്രി ചോദിച്ചു.
ഇങ്ങനെ വാങ്ങുന്ന പണം ഗുണം ചെയ്യില്ല. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ ഉപകരിക്കൂ. മടിയില്‍ കനമില്ലാത്തവന് ഒരു വിജിലന്‍സിനേയും പേടിക്കേണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സർക്കാർ സര്‍വീസില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തുറന്നടിച്ചിരുന്നു. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് പാലക്കാട് പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയില്‍ നിന്നും അവര്‍ മാറുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മുറിയിൽ നിന്നും ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ