കൊച്ചി: എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മ്മന്റെ പേരിടണമെന്ന കൊച്ചി കോര്‍പ്പറേഷന്‍ നിര്‍ദേശത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കൊണ്ടുവന്ന പ്രമേയത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. എന്നാല്‍ രാജാവിന്റെ പേരിടുന്നതിനെ തൃപ്പൂണിത്തുറ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ബാബു സ്വാഗതം ചെയ്തു.
ഹൈബി ഈഡന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ സിപിഎം കൗണ്‍സിലിന്റെ പ്രമേയത്തെ എതിര്‍ത്തിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവിലും കോര്‍പ്പറേഷന്‍ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നാടുവാഴികളെല്ലാവരും നാടിനെ വൈദേശിക ശക്തികള്‍ക്ക് കൈത്താലത്തില്‍ സമര്‍പ്പിച്ച് അതിന്റെ ഒറ്റുകാശുകൊണ്ട് പ്രതാപം കാട്ടി നടന്നവരാണെന്നും അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടിരുന്നു.
എല്ലാവരും സ്വന്തം പൈതൃകം മനസ്സിലാക്കണം: മേയര്‍
അതേസമയം കോര്‍പ്പറേഷന്‍ പ്രമേയത്തെ ബിജെപി അനുകൂലിച്ചു. കോര്‍പ്പറേഷന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവും കൊച്ചി മേയറുമായ എം അനില്‍ കുമാറും രംഗത്തെത്തി.
പ്രമേയം പാസ്സാക്കിയത് രാജഭക്തി കൊണ്ട് എടുത്ത തീരുമാനമല്ല. എല്ലാവരും സ്വന്തം പൈതൃകം മനസ്സിലാക്കണം. അതിന് വേണ്ടിയാണ് ഈ പ്രമേയം പാസാക്കിയത് എന്നും കൊച്ചി മേയര്‍ ചാനലിനോട് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ