'തേജ്' അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; ഇന്നും നാളെയും ശക്തമായ മഴ, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

അറബിക്കടലില്‍ തേജ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
മഴ/ ഫയൽ ചിത്രം
മഴ/ ഫയൽ ചിത്രം

തിരുവനന്തപുരം: അറബിക്കടലില്‍ തേജ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയും ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 

ഞായറാഴ്ചയും തിങ്കളാഴ്ചയും എട്ടു ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലാണ് 'തേജ്'  അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. വരും മണിക്കൂറില്‍ അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു ഒക്ടോബര്‍ 25 ഉച്ചയോടെ യെമന്‍ -ഒമാന്‍ തീരത്തു അല്‍ ഗൈദാക്കും  സലാലാക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍  സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അടുത്ത 12 മണിക്കൂര്‍ വടക്ക് പടിഞ്ഞാറ് ദിശയിയിലും, തുടര്‍ന്നുള്ള 3 ദിവസം വടക്ക്, വടക്ക് -  കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com