

കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടുമാണ് സിഐടിയു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചത്. തുറന്ന കോടതിയിലായിരുന്നു അജയന്റെ മാപ്പപേക്ഷ. ഇതേത്തുടർന്ന് കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.
അജയന്റെ മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി കേസ് തീർപ്പാക്കുകയായിരുന്നു. ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് നിലവിലുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടിരുന്നു.
വേതനം നൽകുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും ജീവനക്കാർക്കെല്ലാം ഒരേപോലെ വേതന വർധനവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വെട്ടിക്കുളങ്ങര ബസിന് മുന്നിൽ സിഐടിയു സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് ആഴ്ചകളോളം ബസ് സർവീസ് നിലച്ചു. തുടർന്ന് ബിജെപി അനുഭാവിയായ ബസുടമ രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വിൽപ്പന തുടങ്ങി.
പിന്നീട് കോടതിയെ സമീപിച്ച് ബസ് സർവീസ് നടത്താൻ അനുമതി നേടി. കോടതി ഉത്തരവിന്റെ പിൻബലത്തിൽ ബസിന് മുന്നിലെ സിഐടിയുവിന്റെ കൊടിതോരണങ്ങൾ അഴിക്കാൻ രാജ്മോഹൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. കൊടി അഴിച്ചതിനെത്തുടർന്ന് അജയൻ ബസുടമയെ ആക്രമിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates