സ്മാര്‍ട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം

പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്
smart city
സ്മാര്‍ട്ട്സിറ്റി പദ്ധതിഫയൽ
Updated on
1 min read

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007 ലെ കരാര്‍ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്. ഈ പദ്ധതിയുടെ കാര്യത്തിലും തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ്, കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.

നഷ്ടപരിഹാര തുകയും പിന്മാറ്റനയവും തീരുമാനിക്കാനായി ഒരു കമ്മിറ്റിയെയും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ആ കമ്മിറ്റിയില്‍ ടീകോമിന്റെ അന്നത്തെ സിഇഒ ആയിരുന്ന ബാജു ജോര്‍ജിനെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു 2011 ല്‍ ഒപ്പിട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ, കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ടീകോം സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com