

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. മകൻ കയറി കണ്ടപ്പോൾ എംഎൽഎ കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ന് രാവിലെ പത്ത് മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വന്നാൽ മാത്രമേ ആരോഗ്യ നിലയിൽ എത്രത്തോളം പുരോഗതി വന്നു എന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കുകയുള്ളു.
നിലവിൽ ഉമ തോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നു മെഡിക്കൽ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിർമിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, ഓസ്കർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates