

തൃശൂർ: മാടിക്കുത്താൻ മുണ്ടില്ലെങ്കിലും തലയിൽ കെട്ടാൻ തോർത്തില്ലെങ്കിലും പാൻ്റ്സ് തെറുത്തു കയറ്റി, ഷർട്ടിൻ്റെ കൈ മടക്കി വെച്ച് വിത്ത് ബക്കറ്റ് കയ്യിലെടുത്തപ്പോൾ വയലിൽ നിൽക്കുന്നത് കലക്ടറോ കർഷകനോ എന്ന് തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നുപോലെ സംശയിച്ചു. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾ പാടത്ത് വിതയുത്സവത്തിന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ തുടക്കം കുറിച്ചു.
നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികളേയും പുതുതലമുറയേയും കൃഷിയിലേക്ക് ക്ഷണിച്ച് കർഷകരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആഘോഷമാക്കാനെത്തിയതായിരുന്നു കലക്ടർ. കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ പാടശേഖരത്തിലെ കോൽപ്പടവിലെ മടമ്പടി പടവിൽ പൊൻമണി നെല്ലിൻ്റെ ഞാറ്റടിയുടെ പറിച്ചുനടീൽ ഉദ്ഘാടനവും ഒടുക്കുഴി പടവിലെ ഉമ നെൽവിത്ത് വിതയുടെ ഉദ്ഘാടനവും ജില്ലാ കലക്ടർ നിർവഹിച്ചു.
വിത്ത് വിത മുതൽ കൊയ്ത്തുവരെയും, കൊയ്ത്തു മുതൽ നെല്ല് സംഭരണം വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ, ജില്ലാ കലക്ടർ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും കർഷക സമിതി ഭാരവാഹികളുമായും ചർച്ച ചെയ്തു. 500 ഏക്കർ നിലത്തിൽ പാടശേഖര സമിതി ഈ വർഷം കൃഷിയിറക്കുന്നു. 350 ഏക്കറി പൊന്മണി നെല്ലും 250 ഏക്കറിൽ ഉമ നെല്ലും കൃഷിയിറക്കിയിട്ടുണ്ട്. ഈ വർഷം 60 ഏക്കർ തരിശുനിലത്തിൽ കൃഷിഇറക്കുന്നുണ്ടെന്നും ഒരു തരിശുരഹിത പാടശേഖരമാക്കി മാറ്റാനുള്ള പ്രവർത്തനത്തിൽ ആണെന്നും പാടശേഖരസമിതി ഭാരവാഹികൾ കലക്ടറെ അറിയിച്ചു.
കോൾ പടവുകളിലെ കനാലുകൾ ഉപയോഗപ്പെടുത്തി കൃഷിയെ ബാധിക്കാത്ത രീതിയിൽ ടൂറിസവും പ്രോത്സാഹിപ്പിക്കും. ഈ വർഷം നല്ലൊരു കാർഷിക വർഷം ആകട്ടെ എന്നും പാടശേഖരത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും ആശംസയും അറിയിച്ചുകൊണ്ട് കൊയ്ത്ത് ഉത്സവത്തിന് കാണാം എന്ന അറിയിച്ചുകൊണ്ടാണ് കലക്ടർ കോൾ പടവിൽ നിന്നും യാത്രയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates