

തിരുവനന്തപുരം: തിരുവനന്തപുരം തകരപ്പറമ്പിൽ വ്യാജ മൊബൈൽ ഫോണുകൾ വിൽക്കുന്നുവെന്ന പരാതിയെത്തുടർന്ന് മൂന്ന് രാജസ്ഥാൻ സ്വദേശികൾക്കെതിരെ കേസെടുത്ത് പൊലീസ്. പ്രമുഖ മൊബൈൽ ഫോൺ കമ്പനികളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് വഞ്ചിയൂർ പൊലീസ് കടയുടമകൾക്കെതിരെ കേസെടുത്തത്. ആപ്പിൾ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകളുടെ വ്യാജ ഫോണുകളും സ്പെയർ പാർട്സുകളും പൊലീസ് റെയ്ഡിൽ പിടിച്ചെടുത്തു.
രാജസ്ഥാൻ സ്വദേശികളായ ഛോഗാ റാം (35), വിക്രം കുമാർ (25), ഭഗവാൻ റാം (20) എന്നിവർക്കെതിരെയാണ് കേസെടുത്തത്. 1957 ലെ പകർപ്പവകാശ നിയമത്തിലെ (ഭേദഗതി-2012) സെക്ഷൻ 63 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസെടുത്ത ശേഷം പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിവിധ മൊബൈൽ കമ്പനികളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി തകരപ്പറമ്പിൽ വ്യാജ ഫോണുകൾ വിൽക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതികളിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.
അതേസമയം തങ്ങൾ നിരപരാധികളാണെന്നും മൊബൈൽ ഫോണുകളുടെ സ്പെയർ പാർട്സ് മോഷ്ടിച്ചിട്ടില്ലെന്നും മുംബൈയിലെ മാർക്കറ്റിൽ നിന്ന് മൊത്തവിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങിയതാണെന്നും വിതരണക്കാരന്റെ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. വ്യാജ ഉൽപ്പന്നങ്ങൾ വില്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എല്ലാ മൊബൈൽ ഷോപ്പ് ഉടമകൾക്കും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates