'പഞ്ചാംഗം നോക്കി തീയതി നിശ്ചയിച്ചെന്ന് പറയുന്ന ഗവേഷണ ബുദ്ധിക്ക് നീണ്ട നമസ്‌കാരം; സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു'

ഇന്നലെ വയനാട് പരിപാടി ഉണ്ടായിരുന്നു, നാളെ പത്തനംതിട്ടയില്‍ പരിപാടിയുണ്ട്. എല്ലാവരുടെയും സൗകര്യം നോക്കിയാണ് ഇന്നത്തെ ദിവസം ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത്.
pinarayi vijayan
പിണറായി വിജയന്‍
Updated on
1 min read

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസായ എകെജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഓഫീസിന്റെ ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഒഴിവുള്ള ദിവസം നോക്കിയാണ് ഏപ്രില്‍ 23ന് ഉദ്ഘാടനം നിശ്ചയിച്ചത്. പഞ്ചാംഗം നോക്കിയാണ് തീയതി നിശ്ചയിച്ചതെന്ന് പറയുന്നവര്‍ക്ക് നീണ്ട നമനസ്‌കാരം പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വയനാട് പരിപാടി ഉണ്ടായിരുന്നു, നാളെ പത്തനംതിട്ടയില്‍ പരിപാടിയുണ്ട്. എല്ലാവരുടെയും സൗകര്യം നോക്കിയാണ് ഇന്നത്തെ ദിവസം ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത്. ഏപ്രില്‍ 23ന് ലോകപുസ്തകദിനവും ഷേക്സ്പിയറിന്റെ ചരമദിനവുമാണ്. പഞ്ചാംഗം നോക്കിയാണ് ഈ തീയതി തെരഞ്ഞെടുത്തതെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കി. അത്തരത്തിലുള്ളവരുടെ ഗവേഷണ ബുദ്ധിക്ക് മുന്നില്‍ നീണ്ട ഒരു നമസ്‌കാരം നമുക്ക് കൊടുക്കാം' മുഖ്യമന്ത്രി പറഞ്ഞു. അത്തരം കാര്യങ്ങള്‍ ഒന്നും ഏശുന്ന പാര്‍ട്ടിയല്ല ഇത്. അതെങ്കിലും അവര്‍ മനസ്സിലാക്കണമായിരുന്നു. സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇത് പുതുമയുള്ള കാര്യമല്ല. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആക്രമണം നേരിടുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന പുരോഗതിയെ യുഡിഎഫ് സര്‍ക്കാരുകള്‍ തകര്‍ക്കുന്ന പതിവ് വിട്ട് വികസനത്തിന് ഒരു തുടര്‍ച്ച വേണമെന്നു ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ് തുടര്‍ഭരണമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. '2016ല്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയുടെ ക്ഷേമ പെന്‍ഷന്‍ 18 മാസം കുടിശികയായിരുന്നു. അത് കൊടുത്തു തീര്‍ക്കാനാണ് മന്ത്രിസഭ ആദ്യം തീരുമാനിച്ചത്. പിന്നീടത് 1600 രൂപയായി ഉയര്‍ന്നു. ആ ജനങ്ങളോട് ബിരിയാണി ചെമ്പെന്നൊക്കെ പറഞ്ഞാല്‍ ഏശുമോ? അവര്‍ക്ക് കാര്യങ്ങള്‍ അറിയാമല്ലോ. നടക്കില്ലെന്നു കരുതിയ ഒരുപാട് കാര്യങ്ങള്‍ 2016ന് ശേഷം ഇവിടെ നടന്നു. ദേശീയ പാതയിലൂടെ ഇപ്പോള്‍ സഞ്ചരിച്ചാല്‍ മനസിന് വല്ലാത്ത കുളിമര്‍മയല്ലേ. റോഡുകളെല്ലാം അതിമനോഹരമായി. തകര്‍ന്ന വിദ്യാഭ്യാസ-ആരോഗ്യ മേഖല പുനരുജീവിപ്പിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും കേരളം നടത്തിയ അതിജീവനം ലോകത്ത അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ മുന്നേറ്റത്തിന്റെ തുടര്‍ച്ചയ്ക്കു വേണ്ട പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കൂടി പുതിയ ഓഫിസ് മാറണം.' മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, എകെ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടി നേതാക്കള്‍, എല്‍ഡിഎഫ് ഘടകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നാട മുറിച്ചും ശിലാഫലകം അനാച്ഛാദനം ചെയ്തുമായിരുന്നു മുഖ്യമന്ത്രി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചത്. മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com