

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയവെ വ്യവസായി ബോബി ചെമ്മണൂരിന് കാക്കനാട് ജയിലില്‍ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സന്ദര്‍ശക ഡയറികളും സിസിടിവി കാമറകളും പരിശോധിച്ചു.
സന്ദര്‍ശക ഡയറിയില്‍ പേരുകള്‍ രേഖപ്പെടുത്താതെ, കാക്കനാട് ജയിലില്‍ വിഐപികള്‍ ബോബിയെ സന്ദര്‍ശിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജനുവരി 10 ന് (വെള്ളിയാഴ്ച) ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ജയില്‍ (സെന്‍ട്രല്‍ സോണ്‍) പി അജയകുമാര്‍ ജയിലില്‍ ബോബിയെ കണ്ടിരുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബോബിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍ ജയിലില്‍ ബോബിക്ക് പ്രത്യേക പരിഗണനകള്‍ ഒന്നും നൽകിയിട്ടില്ലെന്നും അജയകുമാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ജനുവരി 10 ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ, ഒരു പരാതി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കാക്കനാട് ജയിലിലെത്തിയത്. അപ്പോള്‍ ബോബി ചെമ്മണൂരിനെ കണ്ടിരുന്നു. വ്യവസായിയായ ബോബിയെ അറിയാം. എന്നാല്‍ പ്രത്യേക പരിഗണന അദ്ദേഹം ആവശ്യപ്പെടുകയോ, സൗകര്യങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകള്‍ അദ്ദേഹത്തെ ജയിലില്‍ വെച്ച് കണ്ടിരിക്കാം. പക്ഷേ അത് നിയമപ്രകാരമാണ് ചെയ്തത്. വിഐപി സന്ദര്‍ശകര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് തന്റെ അറിവെന്നും ഡിഐജി അജയകുമാര്‍ പറഞ്ഞു.
മുമ്പ് ടൂറിസം പ്രോഗ്രാമിന്റെ ഭാഗമായി മറ്റൊരു സംസ്ഥാനത്തെ ജയിലില്‍ താമസിക്കാന്‍ 500 രൂപ നല്‍കിയിരുന്നുവെന്ന് ബോബി പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് ഒരു ചെലവുമില്ലാതെ ജയിലില്‍ കിടക്കാനായി എന്നും ഐജി അജയകുമാര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴുയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍, തന്നോട് വൈരാഗ്യമുള്ള ചില ഉദ്യോഗസ്ഥരാണ്. മുമ്പ് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ അവരായിരിക്കാമെന്ന് സംശയിക്കുന്നുവെന്നും അജയകുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates