

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിയായ കൈക്കൂലിക്കേസില്‍ ( ED bribery case ) മറുപടി നല്‍കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മറുപടിക്കായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ ( Kerala High Court ) കൂടുതല്‍ സമയം ചോദിച്ചത്.
എന്നാല്‍ എന്തിനാണ് മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനാവശ്യമായി സമയം നീട്ടിചോദിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബദറുദ്ദീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് ശേഖര്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശേഖര്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശേഖര്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ചൊവ്വാഴ്ച വരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates