

കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളില്‍ ഒന്നാണ് അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. വിമാനാപകടത്തില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഇനിയും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. വിമാന ദുരന്തത്തിന്റെ ആഘാതത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ 45 വര്‍ഷങ്ങള്‍ക്ക് മുൻപ് വിമാനാപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സുപ്രീം കോടതി (Justice Cyriac Joseph ) മുന്‍ ജഡ്ജി ജസ്റ്റിസ്. സിറിയക് ജോസഫ്.
1979 ഒക്ടോബറില്‍ 31 ന് ആയിരുന്നു ആ വിമാന അപകടം. ലോസ് ഏഞ്ചല്‍സില്‍ നിന്ന് മെക്‌സിക്കോ സിറ്റിയിലേക്കുള്ള വെസ്റ്റേണ്‍ എയര്‍വേയ്സ് വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 207 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. ആ വിമാനത്തിലെ യാത്രക്കാരനായിരുന്നു അന്ന് 32 വയസ്സുള്ള അഭിഭാഷകനായിരുന്ന ഇന്നത്തെ ജസ്റ്റിസ് ജോസഫ്. സിംഗപ്പൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ കണക്റ്റിംഗ് വിമാനം വൈകിയതായിരുന്നു യാത്ര മുടങ്ങാന്‍ ഇടയാക്കിയത്.
'മെക്‌സിക്കോ സിറ്റിയില്‍ നടന്ന പാക്‌സ് റൊമാനയുടെ ഫെഡറല്‍ അസംബ്ലിയില്‍ ന്യൂമാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലായി ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ആ യാത്ര. എഷ്യയില്‍ നിന്നുള്ള പ്രതിനിധികളായ ഞങ്ങള്‍ ഏഴ് പേര്‍ ഒന്നിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. സിംഗപ്പൂരില്‍ നിന്നും ലാസ് ഏഞ്ചല്‍സിലേക്ക് ഞങ്ങള്‍ സഞ്ചരിച്ച വിമാനം വൈകിയതോടെ മെക്‌സികോ സിറ്റിയിലേക്കുള്ള വിമാനം നഷ്ടമായി.'
'ഞങ്ങളോടൊപ്പം സഞ്ചരിക്കേണ്ട ഹോങ്കോങ്ങില്‍ നിന്നുള്ള പ്രതിനിധി നേരത്തെ അമേരിക്കയില്‍ എത്തിയിരുന്നു. അമേരിക്കയില്‍ ഉണ്ടായിരുന്ന സഹോദരന് ഒപ്പം കുറച്ച് ദിവസങ്ങള്‍ പങ്കിടാനായിരുന്നു അദ്ദേഹം നേരത്തെ എത്തിയത്. മറ്റൊരു വിമാനമായിരുന്നു അദ്ദേഹം മെക്‌സികോ സിറ്റിയിലേക്ക് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഞാന്‍ ഉള്‍പ്പെടെ സംഘത്തോടൊപ്പം ചേരാന്‍ വെസ്റ്റേണ്‍ എയര്‍വെയ്‌സിലേക്ക് യാത്രമാറ്റി. ആ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. മറ്റുള്ളവര്‍ക്ക് വിമാന യാത്ര നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം മാത്രം ദുരന്തത്തിലേക്ക് പറന്നുയര്‍ന്ന ആ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.'
അഹമ്മദാബാദ് ദുരന്തം അന്നത്തെ ഓര്‍മകളിലേക്ക് തിരികെ കൊണ്ടുവന്നു എന്നും ജസ്റ്റിസ് ജോസഫ് പറയുന്നു. ദൈവകൃപകൊണ്ട് മാത്രമാണ് അന്ന് ആ വിമാനം നഷ്ടമായത്. രക്ഷപ്പെടാനായിരുന്നു വിധി. ആ രക്ഷപ്പെടലിന് ദൈവത്തോട് നന്ദിപറയുന്നു. കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ജ. സിറിയക് ജോസഫ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
