
കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള ചക്ക വ്യാപാരികളുടെ പ്രിയപ്പെട്ട ഇടമായി കൊല്ലം മാറുന്നു. സമീപ വർഷങ്ങളിൽ കൊല്ലത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നു തമിഴ്നാട്ടിലേക്ക് ദിനംപ്രതി കിലോ കണക്കിനു ചക്കകകളാണ് കയറ്റി അയയ്ക്കുന്നത്. പുനലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ചക്ക സമൃദ്ധമായി ഉത്പാദിപ്പിക്കുന്നത്. തമിഴ്നാട്ടിൽ കേരളത്തിൽ നിന്നു കൊണ്ടു വരുന്ന ചക്കകൾക്ക് വലിയ ഡിമാൻഡാണെന്നു പറയുന്നു വ്യാപാരികൾ.
മൊത്തക്കച്ചവടക്കാർക്ക് താങ്ങാവുന്ന വിലയും തമിഴ്നാടിനോടു ചേർന്നു നിൽക്കുന്ന പ്രദേശമാണെന്നതുമാണ് കൊല്ലത്തെ ചക്ക വിപണിയുടെ ഹൈലൈറ്റ്. തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, അംബസമുദ്രം, രാജപാളയം എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് ചക്കകൾ കൂടുതലായും കയറ്റി അയയ്ക്കുന്നത്.
'ഞാൻ 30 വർഷത്തിലേറെയായി ചക്ക ബിസിനസിലുണ്ട്. കേരളത്തിൽ താങ്ങാവുന്ന വിലയ്ക്കാണ് ചക്ക കിട്ടുന്നത്. തമിഴ്‌നാട്ടിൽ ചക്കയ്ക്ക് ഉയർന്ന ഡിമാൻഡുണ്ട്. നിരവധി ഭക്ഷ്യ സംസ്‌കരണ കമ്പനികളും ചക്ക വാങ്ങാൻ മുന്നോട്ടു വരാറുണ്ട്'- തമിഴ്‌നാട് സ്വദേശിയായ സാബു പി പറയുന്നു.
കേരളത്തിൽ കിലോയ്ക്ക് ഏകദേശം 30 രൂപയ്ക്ക് ചക്ക വിൽക്കുമ്പോൾ, തമിഴ്‌നാട്ടിൽ ഒരു 'ചുള' 10-15 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. രസകരമെന്നു പറയട്ടെ, ഇവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന ചക്ക പലപ്പോഴും മൂല്യവർധിത ഉത്പന്നങ്ങളായി കേരളത്തിലേക്ക് തന്നെ മടങ്ങി എത്തി ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു.
'മൂല്യവർധിത ഉത്പന്നങ്ങൾ കേരളത്തിൽ നല്ല ലാഭത്തിലാണ് വിൽക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്റെ ബിസിനസ് കൊല്ലത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്'- സാബു പറയുന്നു.
സംഭരണ സൗകര്യങ്ങളുടെ അഭാവമാണ് സംസ്ഥാനത്ത് ചക്കയുടെ വില കുറയാൻ കാരണമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. കർഷകർക്കും വ്യാപാരികൾക്കും വളരെക്കാലമായി ചക്ക സൂക്ഷിക്കാൻ മാർഗമില്ല. സർക്കാരിന് പ്രത്യേക സംഭരണ സൗകര്യങ്ങളും ഇല്ല. കർഷകരെ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഇക്കാരണങ്ങളെല്ലാം നിർബന്ധിതരാക്കുന്നു. അതുകൊണ്ടാണ് തമിഴ്‌നാട് വ്യാപാരികൾക്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് ചക്കകൾ വാങ്ങാൻ കഴിയുന്നത്. അധികൃതർ പറയുന്നു.
അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ കൊല്ലം കൂടുതൽ സൗകര്യമാണെന്നു തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു ചക്ക വ്യാപാരിയായ സെന്തിൽ കുമാർ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ കേരളത്തിലെത്താനും ചക്ക വാങ്ങി അതേ ദിവസം തന്നെ തമിഴ്‌നാട്ടിലേക്ക് മടങ്ങാനും കഴിയും. തമിഴ്നാട്ടിലെ മിക്ക വ്യാപാരികൾക്കും പ്രദേശത്തെയും ജനങ്ങളെയും പരിചയമുണ്ട്. ഇത് വിലയും വിപണി വില സംബന്ധിച്ചും നന്നായി മനസിലാക്കാൻ തങ്ങളെ സഹായിക്കുന്നതായും സെന്തിൽ കുമാർ വ്യക്തമാക്കി.
ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ കേരളത്തിലും നിർമിക്കുന്നുണ്ട്. പൊടികൾ, ക്രീമുകൾ, ചിപ്‌സ് എന്നിവയുൾപ്പെടെ നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ കൃഷി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിപണിയിൽ കൂടുതൽ ശ്രദ്ധ നേടുന്നതിൽ ഇവ പരാജയപ്പെടുന്നു. സർക്കാർ പ്രദർശനങ്ങളിൽ ഉത്പന്നങ്ങൾ കാണാൻ കഴിയും, പക്ഷേ അവ വാണിജ്യപരമായി വിജയിച്ചിട്ടില്ല. മതിയായ വിപണി പരിജ്ഞാനമോ നിക്ഷേപമോ ഇല്ലാതെ ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ മത്സരിക്കുന്നത് ബുദ്ധിമുട്ടാണ്. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഈ വിഷയത്തിൽ വേണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ