
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ആവേശം വാനോളം ഉയര്‍ത്താന്‍ പാറമേക്കാവ് ഭഗവതി 12 മണിയോടെ ചെമ്പട കൊട്ടി ഇറങ്ങും. പതിനഞ്ച് ആനകളുടെയും ചെമ്പട മേളത്തിന്റെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായാണ് പാറമേക്കാവ് ഭഗവതി എഴുന്നള്ളുക. തുടര്‍ന്ന് ചെമ്പടമേളം അവസാനിച്ച് പാണ്ടിമേളം തുടങ്ങി വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരം വഴി അകത്ത് കടന്ന് വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയിലാണ് ഇലഞ്ഞിത്തറ മേളം. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് രണ്ടരമണിക്ക് തുടങ്ങും.
ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ പൂരത്തിന് രണ്ട് 'കൊമ്പന്മാരാണ് 'ഉള്ളത്. തിടമ്പേറ്റുന്നത് ഗുരുവായൂര്‍ നന്ദന്‍ ആണ്. ഏഷ്യയിലെ ഏറ്റവും ഭാരമുള്ളതും സൗമ്യനായിട്ടുള്ളതുമായ ആനയാണ് ഇത്. ഇത്തവണയും ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണം കിഴക്കൂട്ട് അനിയന്‍ മാരാരാണ്. ഇലഞ്ഞിത്തറ മേളത്തിനായി ആയിരങ്ങളാണ് ഒഴുകിയെത്തുക. പാണ്ടിമേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം ഉണ്ടാവുക. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.
അതിനിടെ 11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോള്‍ നടക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കാണാന്‍ ആയിരങ്ങള്‍ അവിടെ ഇടം പിടിച്ചിരിക്കും. കോങ്ങാട് മധു ആണ് പ്രമാണം. മദ്ദളത്തിന് പ്രമാണം വഹിക്കുന്നത് കോട്ടയ്ക്കല്‍ രവിയാണ്.
അഞ്ചുമണിയോടെയാണ് ഇലഞ്ഞിത്തറമേളം അവസാനിച്ച് തെക്കോട്ടിറക്കം. തുടര്‍ന്ന് സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് ഏഴു ആനകളുടെ അകമ്പടിയില്‍ മുന്‍സിപ്പല്‍ റോഡില്‍ കടന്ന് രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് വന്ന് സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചാല്‍ ഭഗവതിമാരുടെ കൂടിക്കാഴ്ച, കുടമാറ്റം എന്നിവയ്ക്ക് ശേഷം സ്വരാജ് റൗണ്ട് വഴി ക്ഷേത്രത്തില്‍ എത്തി ഇറക്കി എഴുന്നള്ളിക്കുന്നു. രാത്രി 10.30ന് പഞ്ചവാദ്യത്തിന്റേയും ഏഴു ആനകളുടെയും അകമ്പടി പുറത്തേയ്ക്ക് എഴുന്നള്ളി സ്വരാജ് റൗണ്ട് വഴി മണികണ്ഠനാലില്‍ എത്തി പഞ്ചവാദ്യം അവസാനിച്ച് എഴുന്നള്ളി നില്‍ക്കുന്നു. തുടര്‍ന്നാണ് വെടിക്കെട്ട്. രാവിലെ 7.30ന് 15 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി ചെമ്പട, പാണ്ടിമേളങ്ങള്‍ക്ക് ശേഷം 12.30ന് തിരുവമ്പാടി ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിയുന്നു. വൈകുന്നേരം നടുവില്‍ മഠത്തില്‍ ഭഗവതിമാരുടെ കൂടിയാറാട്ടിനു ശേഷം രാത്രി ക്ഷേത്രത്തില്‍ എത്തി ഉത്രം വിളക്കോടെ പൂരം ചടങ്ങുകള്‍ അവസാനിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ