താളമേള ലയങ്ങളുടെ സംഗമം, കൊട്ടിക്കയറി മഠത്തില്‍ വരവ് പഞ്ചവാദ്യം; മുന്നില്‍ നിന്ന് കോങ്ങാട് മധുവും കോട്ടയ്ക്കല്‍ രവിയും- വിഡിയോ

തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം പൂരാവേശത്തില്‍
thrissur pooram 2025
Updated on
1 min read

തൃശൂര്‍: തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം പൂരാവേശത്തില്‍. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്.

11.30 ഓടേ ആരംഭിച്ച മഠത്തില്‍ വരവ് പഞ്ചവാദ്യം നാദവിസ്മയം തീര്‍ത്തു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിന് മുന്നിലെത്തുമ്പോള്‍ നടക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോങ്ങാട് മധുവിന്റെ പ്രാമാണിത്വത്തില്‍ നടന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയപ്പോള്‍ പൂരാവേശം അതിന്റെ പരക്കോടിയിലെത്തി. മദ്ദളത്തിന് പ്രമാണം വഹിച്ചത് കോട്ടയ്ക്കല്‍ രവിയാണ്. ഇരു കുലപതികളും കൊട്ടിക്കയറിയതോടെ താളമേള ലയങ്ങളുടെ സംഗമ വേദിയായി തൃശൂര്‍ നഗരം മാറി.

തൃശൂര്‍ പൂരത്തിന്റെ ആവേശം വാനോളം ഉയര്‍ത്താന്‍ പാറമേക്കാവ് ഭഗവതി 12 മണിയോടെ ചെമ്പട കൊട്ടി ഇറങ്ങും. പതിനഞ്ച് ആനകളുടെയും ചെമ്പട മേളത്തിന്റെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായാണ് പാറമേക്കാവ് ഭഗവതി എഴുന്നള്ളുക. തുടര്‍ന്ന് ചെമ്പടമേളം അവസാനിച്ച് പാണ്ടിമേളം തുടങ്ങി വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരം വഴി അകത്ത് കടന്ന് വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയിലാണ് ഇലഞ്ഞിത്തറ മേളം. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് രണ്ടരമണിക്ക് തുടങ്ങും.

ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ പൂരത്തിന് രണ്ട് 'കൊമ്പന്മാരാണ് 'ഉള്ളത്. തിടമ്പേറ്റുന്നത് ഗുരുവായൂര്‍ നന്ദന്‍ ആണ്. ഏഷ്യയിലെ ഏറ്റവും ഭാരമുള്ളതും സൗമ്യനായിട്ടുള്ളതുമായ ആനയാണ് ഇത്. ഇത്തവണയും ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണം കിഴക്കൂട്ട് അനിയന്‍ മാരാരാണ്. ഇലഞ്ഞിത്തറ മേളത്തിനായി ആയിരങ്ങളാണ് ഒഴുകിയെത്തുക. പാണ്ടിമേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം ഉണ്ടാവുക. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. വൈകീട്ട് അഞ്ചരയ്ക്ക് തെക്കേ നടയിലാണ് കുടമാറ്റം. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. പൂരത്തിന്റെ ഹൈലൈറ്റായ ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനുമായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com