
കേരളത്തിലെ റോഡുകളുടെ പ്രധാന പോരായ്മയായി വളരെക്കാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പൊതു ശുചിമുറി സൗകര്യങ്ങളുടെയും നല്ല വെളിച്ചത്തിന്റെയും അഭാവമാണ്. ഇപ്പോൾ, 2025-30 കാലയളവിലേക്കുള്ള 'റോഡ് സുരക്ഷാ പ്രവർത്തന പദ്ധതി' തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാരിന് നൽകിയ പഠന റിപ്പോർട്ടിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും റോഡ് സുരക്ഷയും അതിന്റെ അനുബന്ധ വശങ്ങളും എങ്ങനെ അനുഭവപ്പെടുന്നു എന്നും "ലിംഗ വ്യത്യാസങ്ങൾ" സംബന്ധിച്ചും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനത് പരിഗണിക്കണം എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് (KSCSTE) കീഴിലുള്ള നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (NATPAC) തയ്യാറാക്കിയ 'റോഡ് സേഫ്റ്റി ആക്ഷൻ പ്ലാൻ ഫോർ കേരള സ്റ്റേറ്റ് (2025-2030)' എന്ന റിപ്പോർട്ടിലാണ് ഗതാഗത ആസൂത്രണത്തിൽ ലിംഗപരമായ കാഴ്ചപ്പാട് ഉറപ്പാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
"തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്ത്രീകളെയും വൈവിധ്യമാർന്ന ലിംഗ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തുന്നത് റോഡ് സുരക്ഷാ നടപടികൾ സമഗ്രമാണെന്നും തുല്യത പ്രോത്സാഹിപ്പിക്കുമെന്നും ആത്യന്തികമായി റോഡുകൾ സുരക്ഷിതമായിരിക്കുെന്നും ഉറപ്പാക്കും. ശാരീരികവും പെരുമാറ്റപരവും സാമൂഹികവുമായ കാരണങ്ങളാൽ റോഡ് സുരക്ഷയിലെ ലിംഗ വ്യത്യാസങ്ങൾ സ്ത്രീകളെ വ്യത്യസ്തമായി ബാധിക്കുന്നു. ഈ ലിംഗ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സുരക്ഷിതവും, പ്രാപ്യമായതും , വിശ്വസനീയവും, സുസ്ഥിരവുമായ ഗതാഗത സൗകര്യം പ്രാപ്തമാക്കുന്ന ഒരു അന്തരീക്ഷം ഗതാഗത നയ ചട്ടക്കൂടുകൾ നൽകണം," റിപ്പോർട്ട് പറഞ്ഞു.
"ഗതാഗത ആസൂത്രണത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും റോഡ് സുരക്ഷ അനുഭവപ്പെടുന്ന വ്യത്യസ്ത രീതികളും അതുമായി ബന്ധപ്പെട്ട വശങ്ങളും പരിഗണിക്കണം. ഗതാഗത സംവിധാനം കൂടുതൽ സുരക്ഷിതവും ഉൾക്കൊള്ളുന്നതുമാക്കുന്നതിനാണ് ( inclusive) ഇത് നിർദ്ദേശിച്ചത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കൾക്കും യാത്ര സുരക്ഷിതവും കൂടുതൽ തുല്യവും പ്രാപ്യവുമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം," എന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഉൾപ്പെട്ട ഒരു മുതിർന്ന നാറ്റ്പാക് (NATPAC) ഉദ്യോഗസ്ഥൻ പറഞ്ഞു.
റോഡപകടങ്ങളെക്കുറിച്ചുള്ള ലിംഗഭേദം അനുസരിച്ച് വേർതിരിച്ച ഡാറ്റ ശേഖരിക്കുന്നത് അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും ഇടപെടലുകളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും നിർണായകമാണ്. അടിസ്ഥാന സൗകര്യ രൂപകൽപ്പന എല്ലാ ഉപയോക്താക്കളുടെയും സുരക്ഷയ്ക്കും സുഖസൗകര്യങ്ങൾക്കും മുൻഗണന നൽകണം, പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്മ്യൂണിറ്റി ഫീഡ്‌ബാക്ക് ഉൾപ്പെടുത്തണം. പൊതു ഇടങ്ങളിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി നല്ല വെളിച്ചം ഉറപ്പാക്കുക, സുരക്ഷിതമായ കാൽനട ക്രോസിംഗുകൾ നൽകുക തുടങ്ങിയ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടെന്ന് നാറ്റ്പാക് റിപ്പോർട്ട് പറയുന്നു.
" ബസ് സ്റ്റോപ്പുകളിലും ഗതാഗത കേന്ദ്രങ്ങളിലും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം. ലിംഗപരമായ പെരുമാറ്റങ്ങളെയും അപകടസാധ്യതകളെയും അഭിസംബോധന ചെയ്യുന്ന അവബോധപരിപാടികൾ, കാൽനടയാത്രക്കാരോടുള്ള ബഹുമാനത്തിന് ഊന്നൽ നൽകണം, ലിംഗപരമായ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ഡ്രൈവർമാരിൽ അവബോധം വളർത്തണം. നയ നടപടികൾ ലിംഗപരമായ ആഘാതങ്ങൾ കണക്കിലെടുത്ത് തുല്യമായ നടപ്പാക്കലും ശിക്ഷകളും ഉറപ്പാക്കണം," എന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ