
കോഴിക്കോട്: മാവൂർ റോഡിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 40 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ പ്രാഥമിക വിലയിരുത്തൽ. . കൃത്യമായ കണക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും 40 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകാമെന്ന് ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
തീപിടിത്തത്തിൽ കത്തിനശിച്ച കാലിക്കറ്റ് ടെക്സ്റ്റൈൽസിന് അഗ്നി സുരക്ഷാ നിരാപേക്ഷപത്രം ( നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് -എൻഒസി) ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
" പ്രാഥമിക അന്വേഷണത്തിൽ, തീപിടിത്തത്തിന് പിന്നിൽ സംശയാസ്പദമായ ഒന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് സംഘത്തിന് മാത്രമേ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയൂ. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ, രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി തീപിടിത്തമുണ്ടായിരുന്നു, — ഷോർട്ട് സർക്യൂട്ട് മൂലമാകാം,’’ മൂസ പറഞ്ഞു. അഗ്നിശമന സേനയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുന്നറിയിപ്പ് ലഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.
"വൈകുന്നേരം 5:05 ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. എന്നാൽ, കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല, വരാന്തയിൽ പോലും വസ്ത്രങ്ങൾ കൂട്ടിയിട്ടിരുന്നു, ഫയർ എക്സിറ്റ് മെറ്റൽ ഷീറ്റുകൾ ഉപയോഗിച്ച് അടച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം പാടുപെട്ടു. രാത്രി 10 മണിയോടെ തീ നിയന്ത്രണവിധേയമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഞങ്ങൾ തീ അണച്ച് മടങ്ങി," അദ്ദേഹം വിശദീകരിച്ചു.
പ്രാഥമിക കണ്ടെത്തലുകളിൽ എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കസബ സർക്കിൾ ഇൻസ്പെക്ടർ കിരൺ സി. നായർ പറഞ്ഞു. "ഒരു വലിയ പ്രദേശം നശിച്ചു, മേൽക്കൂര തകർന്നു. അത്തരം സാഹചര്യങ്ങളിൽ അന്വേഷണം നടത്തുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്," അദ്ദേഹം പറഞ്ഞു.
ബിസിനസ് തർക്കമാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന ആരോപണവും പൊലീസ് തള്ളിക്കളഞ്ഞു. മുൻ പങ്കാളിയായ പ്രകാശനും നിലവിലെ ഉടമയായ മുകുന്ദനും തമ്മിലുള്ള തർക്കമുണ്ടായിരുന്നുവെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോഴിക്കോട് ടൗൺ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അഷ്‌റഫ് പറഞ്ഞു
തിങ്കളാഴ്ച രാവിലെ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. തീപിടിത്തത്തിന്റെ ഉത്ഭവം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധരും അന്വേഷണം ആരംഭിച്ചു. എല്ലാ വകുപ്പുകളും തിങ്കളാഴ്ച വൈകുന്നേരത്തോടെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന് പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിച്ചു. വിശദമായ റിപ്പോർട്ട് ബുധനാഴ്ച ചീഫ് സെക്രട്ടറിക്ക് അയയ്ക്കും.
അതേസമയം, അനധികൃത പ്രവേശനം തടയാൻ പൊലീസ് കെട്ടിടത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വ്യാപാരികളെയും കടയുടമകളെയും പരിസരത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ