
കൊച്ചി: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 26) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളിലെ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായിരിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസ്സുകളും നടത്തുവാന്‍ പാടുള്ളതല്ല. മാതാപിതാക്കള്‍ ഇരുവരും ജോലിക്കു പോകുന്ന കുട്ടികളുള്ള അങ്കണവാടികളില്‍ അത്തരം കുട്ടികള്‍ അവധി മൂലം വീട്ടില്‍ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അങ്കണവാടി അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അങ്കണവാടി അധ്യാപകര്‍ക്ക് നല്‍കേണ്ടതുമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ വ്യക്തമാക്കി.
ശക്തമായ മഴയും റെഡ് അലര്‍ട്ടും കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എറണാകുളം ജില്ലാ കലക്ടര്‍ ഉമേഷ് എന്‍എസ്‌കെ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഉത്തരവിന് വിപരീതമായി ഇവ തുറന്നു പ്രവര്‍ത്തിക്കരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്കും ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates