
മെയ് 25 കേരള തീരത്ത് കപ്പൽ മുങ്ങിയതിനെ (Shipwreck) തുടർന്ന് സമുദ്ര പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം (CMFRI) പഠനം ആരംഭിച്ചു. അപകടകരമായ ചരക്ക് കയറ്റിയ എം എസ് സി എൽസ 3 (MSC Elsa 3) എന്ന കപ്പൽ മെയ് 25 ന് കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്
പഠനത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ നാല് സംഘങ്ങളെ എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഓരോ ജില്ലയിലെയും 10 സ്റ്റേഷനുകളിൽ നിന്ന് വെള്ളം, ഫൈറ്റോപ്ലാങ്ക്ടൺ (കടലിൽ ഒഴുകി നടക്കുന്ന, നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, പ്രകാശസംശ്ലേഷണം നടത്തുന്ന ജീവജാലം), അവശിഷ്ട സാമ്പിളുകൾ എന്നിവ പതിവായി ടീമുകൾ ശേഖരിക്കുന്നു.
വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ്, പി എച്ച്, പോഷകങ്ങൾ മുതലായവ ഉൾപ്പെടെയുള്ള ജലത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പഠിക്കുകയും. എണ്ണ ചോർച്ച കണ്ടെത്തുന്നതിനായി വെള്ളത്തിലും മണ്ണിലും എണ്ണയുടെയും ഗ്രീസിന്റെയും സാന്നിധ്യം നിരീക്ഷിക്കുകയും തീരദേശ മണ്ണിലെ ബെന്തിക് ഓർഗാനിസം (കടൽ തടാകം തുടങ്ങിയിടങ്ങളിലെ അടിത്തട്ടിലുള്ള ജീവജാലം) എന്നിവ ശേഖരിച്ച് പരിശോധിക്കുകയും ചെയ്യും.
അപകടസ്ഥലത്തും പരിസര പ്രദേശങ്ങളിലും നിന്നുള്ള സാമ്പിളുകൾ ശേഖരിക്കാൻ ഓൺ-ബോർഡ് സർവേ ആരംഭിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം അത് സാധ്യമായിരുന്നില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് ചെയ്യും. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിലവിൽ സാധ്യമല്ലാത്തതിനാൽ, പ്രതികൂല കാലാവസ്ഥ തുടരുന്നത് മത്സ്യ സാമ്പിളുകൾ പരിശോധിക്കുന്നതിനും സാധ്യമായില്ല. വിശകലനത്തിനായി കടലിലെ ബെന്തിക് ഓർഗാനിസം ശേഖരിക്കും.
"കപ്പൽച്ചേതവുമായി ബന്ധപ്പെട്ട വിവിധ തരം സമുദ്ര മലിനീകരണം മനസ്സിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഭാവിയിലെ മാനേജ്മെന്റ് നടപടികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തീരുമാനിക്കുകയും ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുകയും ചെയ്യും," ഡയറക്ടർ ഗ്രിൻസൺ ജോർജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ