

ജിദ്ദ: പ്രായം വെറും നമ്പർ മാത്രമാണെന്ന് ലോകത്തോട് തെളിയിക്കുകയാണ് സൗദിയിൽ നിന്നുള്ള നൗദ അൽ ഖഹ്താനി. ഊന്നു വടിയും പിടിച്ച് 110-ാം വയസിൽ സ്‌കൂൾ മുറ്റത്തേക്ക് കയറുമ്പോൾ അക്ഷരങ്ങൾ ഓരോന്നും പെറുക്കിയെടുത്ത് വായ്‌ക്കാനുള്ള ആവേശത്തിലാണ് നൗദ. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് നൗദയുടെ ആഗ്രഹം യാഥാർഥ്യമായത്.
'വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു എന്നാൽ ദൈവ നിയോഗം ഇപ്പോഴായിരിക്കും'- നൗദ പറയുന്നു. സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവർണറേറ്റിലെ അൽ റഹ്വയിലെ സ്കൂൾ വിദ്യാർഥിനിയാണ് നൗദ അൽ ഖഹ്‌താനി ഇപ്പോൾ. അമ്പതോളം വിദ്യാർഥികൾക്കൊപ്പമിരുന്നാണ് നൗദയുടെ പഠനം. അക്ഷരമാലയും ഖുറാനിലെ വാക്യങ്ങളുമാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. നൗദയുടെ നാല് മക്കളും അമ്മയുടെ പഠനത്തെ പിന്തുണയ്‌ക്കുന്നു. മൂത്തമകന് 80 വയസായി. ഏറ്റവും ഇളയയാൾക്ക് 50 വയസാണ്.
അമ്മയെ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും 60കാരനായ മകൻ മുഹമ്മദ് ആണ്. 'എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേയ്ക്ക് കൊണ്ടുപോകും. ക്ലാസുകൾ കഴിയുന്നത് വരെ അവിടെ കാത്തിരിക്കും. പിന്നീട് ഒന്നിച്ചു മടങ്ങുമെന്നും മുഹമ്മദ് പറഞ്ഞു. ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നത് ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമാണ്. ഈ പ്രായത്തിൽ പഠനം ഉമ്മയ്‌ക്ക് അത്ര എളുപ്പമല്ലെന്ന് അറിയാം. എന്നാലും ഇത് ഞങ്ങളുടെ അഭിമാന നിമിഷമാണെന്നും മക്കൾ പറഞ്ഞു. നിരക്ഷരത തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് രാജ്യത്തിന്റെ നേതാക്കളോട് നൗദ അൽ ഖഹ്താനി നന്ദി രേഖപ്പെടുത്തുന്ന പോസ്റ്റ് ബിഷയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാഖ സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കിവെച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
