

മെക്സിക്കോ സിറ്റി: രണ്ടാഴ്ചയോളം സ്വർണ ഖനിയിൽ കുടുങ്ങിപ്പോയ തൊഴിലാളിക്ക് പുതുജീവൻ. മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്ത് എൽ റൊസാരിയോയിലാണ് സംഭവം. ഭക്ഷണവും വെള്ളവും ഇല്ലാതെ 14 ദിവസം സ്വർണഖനിയിൽ കുടുങ്ങിപ്പോയ 42കാരൻ ഫ്രാൻസിസ്കോ സപാത നജേരയാണ് അത്ഭുത അതിജീവനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
300 മീറ്റർ താഴെ ഭൂമിക്കടിയിലാണ് ഫ്രാൻസിസ്കോ സപാതയടക്കമുള്ള തൊഴിലാളികൾ കുടുങ്ങിയത്. ഖനിയുടെ ഒരു ഭാഗം തകർന്നു ഖനിയിലേക്ക് വെള്ളം ഇരച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവ സമയത്ത് 25 തൊഴിലാളികൾ ഖനിയിലുണ്ടായിരുന്നു. 21 പേർ രക്ഷപ്പെട്ടു. ഫ്രാൻസിസ്കോ ഉൾപ്പെടെ 4 പേർ ഖനിയിൽ കുടങ്ങി.
രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചിരുന്നു. 5 ദിവസമെടുത്ത് ആദ്യ തൊഴിലാളിയെ രക്ഷപ്പെടുത്തി. മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തി. രക്ഷാപ്രവർത്തനം തുടങ്ങി 300 മണിക്കൂർ പിന്നിട്ടപ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചം രക്ഷാപ്രവർത്തകർ കണ്ടത്. ഫ്രാൻസിസ്കോയുടെ കൈയിലുണ്ടായിരുന്ന ടോർച്ചിൽ നിന്നുള്ള നേരിയ വെളിച്ചം കണ്ടതാണ് വഴിത്തിരിവായത്. അതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടി.
ഭൂഗർഭ ടണലിലാണ് ഫ്രാൻസിസ്കോ കുടുങ്ങിയത്. അരയ്ക്കൊപ്പം വെള്ളത്തിലാണ് കഴിഞ്ഞത്. ദുർഘടമായ സാഹചര്യത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ രണ്ടാഴ്ച കഴിഞ്ഞെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. നിങ്ങൾക്കെങ്ങനെയുണ്ടെന്നും നിങ്ങളുടെ ടോർച്ചിൽ നിന്നുള്ള പ്രകാശം തങ്ങളെ ഒരുപാട് സഹായിച്ചെന്നും അതാണ് നിങ്ങളുടെ അടുത്തെത്തിച്ചതെന്നും രക്ഷാപ്രവർത്തകർ ഫ്രാൻസിസ്കോയോടു പറഞ്ഞപ്പോൾ അദ്ദേഹം തിരികെ പ്രതികരിച്ചു. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല എന്നായിരുന്നു ഫ്രാൻസിസ്കോയുടെ മറുപടി.
ഫ്രാൻസിസ്കോയെ കണ്ടെത്തിയ സമയത്തു തന്നെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കടിവെള്ളവും ട്യൂണാ കാനുകളും എനർജി ബാറുകളും രക്ഷാസംഘം അദ്ദേഹത്തിനു നൽകിയാണ് മടങ്ങിയത്. മടങ്ങുമ്പോൾ ഉടൻ തിരിച്ചെത്തി രക്ഷപ്പെടുത്തുമെന്ന ഉറപ്പും ഫ്രാൻസിസ്കോയ്ക്ക് നൽകാൻ സംഘം മറന്നില്ല.
പിന്നീട് വീണ്ടുമെത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തെ ഒടുവിൽ പുറത്തെത്തിക്കുകയായിരുന്നു. തെർമൽ ബ്ലാങ്കറ്റിൽ പൊതിഞ്ഞാണ് ഫ്രാൻസിസ്കോയെ രക്ഷാ സംഘം പുറത്തെടുത്തത്. പിന്നാലെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates