

മോസ്കോ: തീപ്പിടത്തത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് ആ പിഞ്ചുകുഞ്ഞിനെ പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകർ സന്തോഷത്താൽ വിങ്ങിപ്പൊട്ടിയിരുന്നു. അത്രമേൽ അവിശ്വസനീയമായിരുന്നു 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അതിജീവനം. നീണ്ട 36 മണിക്കൂറുകളാണ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞ് കിടന്നത്. മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് തണുപ്പും സ്ഫോടനവും അതിജീവിച്ച് കുഞ്ഞ് രക്ഷപ്പെട്ടത് അദ്ഭുതകരമാണ്.
റഷ്യയിലെ മാഗ്നിറ്റോഗോസ്ക് നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലും തുടർന്നുണ്ടായ തീപ്പിടത്തിലുമാണ് കെട്ടിടം തകർന്ന് കുഞ്ഞ് അതിനിടയിൽ പെട്ടത്. ഏഴ് പേർ മരിക്കുകയും എഴുപതിലേറെപ്പേരെ കാണാതാകുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ കരച്ചിൽ രക്ഷാപ്രവർത്തകരുടെ കാതിലെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അവനെ പുറത്തെടുക്കാനായത്. അപ്പോഴേക്കും നൂറ് കണക്കിന് ആളുകൾ ആ പിഞ്ചുകുഞ്ഞിനെ കാത്ത് പുറത്തുണ്ടായിരുന്നു.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിശൈത്യത്തിൽ കുഞ്ഞിന് ശരീരവീക്കം ബാധിച്ചിട്ടുണ്ടെന്നും തലയ്ക്ക് പരുക്കേറ്റതായും ഡോക്ടർമാർ വ്യക്തമാക്കി. കുഞ്ഞ് സുഖം പ്രാപിച്ചതായുള്ള വാർത്തയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മാഗ്നിറ്റോഗോസ്ക് നിവാസികൾ. കുഞ്ഞിന്റെ അമ്മയെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 12 പേരെ പുറത്തെടുത്തുവെന്നും ഏഴ് പേര് മരിച്ചെന്നും അധികൃതര്‍ അറിയിച്ചു. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates