'ഇംപെര്‍ഫെക്ഷന്‍സ്' തുറന്നുകാട്ടി ആമി ജെയിന്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നു 

ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ശരീരത്തെ ക്രിത്രിമമായി കാണിക്കാനും ചിത്രങ്ങളില്‍ അതിശയോക്തി നിറയ്ക്കാനും എത്രമാത്രം എളുപ്പമാണെന്ന് വിവരിച്ചതിലൂടെ ആമി ജെയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.
 'ഇംപെര്‍ഫെക്ഷന്‍സ്' തുറന്നുകാട്ടി ആമി ജെയിന്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നു 
Updated on
3 min read

സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനായി വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുന്ന ചിത്രം പെര്‍ഫെക്റ്റ് അല്ലെങ്കില്‍ നിരാശരാകുന്നവരാണ് നമ്മളില്‍ പലരും. ശരീരത്തിലെ പാടുകളും മടക്കുകളും ഇന്‍സ്റ്റാഗ്രാം ചിത്രത്തില്‍ അബദ്ധത്തിലെങ്കിലും വന്നുപോയാല്‍ ചിത്രം അനാകര്‍ഷകമാണെന്ന ചിന്ത അലട്ടാന്‍ തുടങ്ങും. ഇത്തരം ആളുകള്‍ക്ക് യുകെയിലെ ബക്കിങ്ങാംഷയറില്‍ നിന്നുള്ള 25കാരിയായ ഫിറ്റ്‌നസ് ബ്ലോഗറും സമൂഹ മാധ്യമങ്ങളിലെ പുതിയ സെന്‍സേഷനുമായ ആമി ജെയിന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ കുറച്ചധികം ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ശരീരത്തിലെ മടക്കുകളൊക്കെ സാധാരണമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആമി. 

ഒറ്റനോട്ടത്തില്‍ ആമിയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ഒരുപക്ഷെ നിങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. അടുത്തിടെ ഒരേപോലെ തോന്നിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ആമി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവ രണ്ടിന്റെയും താഴെ ഇത് താനല്ല എന്ന് പറഞ്ഞുകൊണ്ട് 'നോട്ട് മി'  എന്ന് അടിക്കുറിപ്പ് നല്‍കിയിരിക്കുകയാണ്. ആമിയുടെ അടികുറിപ്പ് ഇങ്ങനെയാണ് ' ഈ രണ്ട് ചിത്രങ്ങളും അതിശയോക്തി നിറഞ്ഞവയാണ്. ഇത് രണ്ടും ഞാനല്ല'. ഒരു ചിത്രത്തില്‍ താന്‍ ഇടുപ്പിന് കൂടുതല്‍ ബലം കൊടുത്തുകൊണ്ട് ശരീരം വലുതാക്കി കാണിക്കാനാണ്  ശ്രമിച്ചിരിക്കുന്നതെന്നും ഇതോടൊപ്പമുള്ള അടുത്ത ചിത്രത്തിലാകട്ടെ ഇടുപ്പിനെ പുറകിലോട്ട് വലിച്ചുപിടിച്ചുകൊണ്ട് കുറച്ചുകൂടെ ശരീരവടിവ് വരുത്താനുള്ള പ്രയത്‌നത്തിലുമാണ് താനെന്ന് ആമി പറയുന്നു. 

ആമിയുടെ സത്യസന്ധതയെ ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതില്‍ തര്‍ക്കമില്ല. പോസ്റ്റിന് ലഭിച്ച 7,000ത്തിലധികം ലൈക്കുകള്‍ ഇത് ചൂണ്ടികാട്ടുന്നു. ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ശരീരത്തെ ക്രിത്രിമമായി കാണിക്കാനും ചിത്രങ്ങളില്‍ അതിശയോക്തി നിറയ്ക്കാനും എത്രമാത്രം എളുപ്പമാണെന്ന് വിവരിച്ചതിലൂടെ ആമി ജെയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതുവഴി 18,000ഫോളോവേഴ്‌സിനെയാണ് ആമിക്ക് നേടാനായത്. 

സത്യസന്ധയായിരിക്കണം എന്നുള്ളതുകൊണ്ടാണ് താന്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് ആമി പ്രതികരിക്കുകയുണ്ടായി. തന്റെ ചിത്രം മോശമാണോ എന്ന ചിന്ത ആമിക്കുണ്ടായിരുന്നില്ല മറിച്ച് ശരീരമുപയോഗിച്ച് എങ്ങനെയാണ് വിവിധ പൊസിഷണുകള്‍ ചിത്രങ്ങള്‍ക്കായി നേടിയെടുക്കുന്നതെന്ന് തുറന്നുകാട്ടുകയായിരുന്നു ആമിയുടെ ലക്ഷ്യം. ചില ദിവസങ്ങളില്‍ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് വ്യത്യസ്ത ആംഗിളുകളില്‍ പോസ് ചെയ്യുമ്പോള്‍ തനിക്കുണ്ടാകുന്ന മാറ്റം സ്വയം അനുഭവപ്പെടാറുണ്ടെന്ന് ആമി പറയുന്നു. 

ആളുകള്‍ അവരുടെ ഏറ്റവും മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അതിന് കാരണം നമ്മള്‍ അത്തരത്തിലൊരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്നുള്ളതുകൊണ്ടാണ്. പക്ഷെ സത്യസന്ധമായി സ്വന്തം രൂപം തുറന്നുകാട്ടാന്‍ തയ്യാറാകുന്നതും നല്ലകാര്യം തന്നെയാണെന്ന് ആമി പറയുന്നു. നമ്മള്‍ ആരും പെര്‍ഫെക്റ്റ് അല്ല എന്നാല്‍ നമ്മളുടെതായ രീതികളില്‍ നമ്മളെല്ലാവരു പെര്‍ഫെക്റ്റാണ് അതായത് ഇംപെര്‍ഫെക്ട്‌ലി പെര്‍ഫെക്ട് എന്നത്  തുറന്നുകാട്ടാന്‍ ഇതുവഴി കഴിയുമെന്ന് ആമി ചൂണ്ടികാട്ടുന്നു. 

വ്യത്യസ്തമായ പോസ്, ലൈറ്റിംഗ്, ആംഗിള്‍ എന്നിവയ്‌ക്കെല്ലാം ഫോട്ടോകളിലെ നമ്മുടെ ശരീരഘടനയില്‍ വ്യത്യാസം കൊണ്ടുവരാന്‍ സാധിക്കും. 100% നമ്മള്‍ എങ്ങനെയാണോ കാണപ്പെടുന്നത് അതായിരിക്കില്ല ഈ ചിത്രങ്ങള്‍ തുറന്നുകാട്ടുക. എന്നാല്‍ നിങ്ങള്‍ നിങ്ങളെതന്നെ സ്‌നേഹിക്കാന്‍ പഠിക്കുകയെന്നും അതിന് നിങ്ങളുടെ രൂപം എത്തരത്തിലാണെന്നത് ഒരു ഘടകമാകാതിരിക്കട്ടെയെന്നുമാണ് ആമിയുടെ അഭിപ്രായം. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നതാണ് നിങ്ങളുടെ ജീവിതത്തിലെ സന്തോഷം നിശ്ചയിക്കുന്നത്. ആമി കൂട്ടിച്ചേര്‍ക്കുന്നു. 

തന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന നൂറോളം കമന്റുകളിലൂടെ ഇന്‍സ്റ്റഗ്രാമിലെ ക്രിത്രിമത്വത്തിനെതിരെയുള്ള ശക്തിയായി ആമി സ്വയം സ്ഥാപിക്കപ്പെടുകയാണ്. ആമിയുടെ വര്‍ക്കൗട്ടിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വലിയ പ്രതികരമണമാണ് നേടുന്നത്. വസ്ത്രം ധരിക്കുന്നതിലെ മാറ്റം കൊണ്ടുമാത്രം ഫോട്ടോകളില്‍ എത്രത്തോളം വ്യത്യാസം കൊണ്ടുവരാന്‍ കഴിയുമെന്നും ആമി കാണിച്ചുതരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com