ഇഷ്ടതാരങ്ങൾക്കും ആരാധ്യ വ്യക്തിത്വങ്ങൾക്കും ഒപ്പം ചിത്രമെടുക്കാൻ ഇനി ലണ്ടനിലെ മാഡം ട്യുസോ വരെയൊന്നും പോകണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സൂപ്പർതാരം മോഹന്‍ലാല്‍ വരെ നീളുന്ന 24 വ്യക്തിത്വങ്ങളാണ് തിരുവനന്തപുരത്തെ ആദ്യ വാക്‌സ് മ്യൂസിയത്തിലേക്കെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. സുനില്‍സ് ഇന്റര്‍നാഷണല്‍ വാക്സ് മ്യൂസിയത്തിന്റെ രണ്ടാമത്തെ ബ്രാഞ്ചാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്.
കണ്ണടവച്ച‌് മേൽമുണ്ട‌് മാത്രമുടുത്ത‌് രാഷ‌്ട്രപിതാവും നീലകോട്ടിട്ട‌് കൈയിൽ ഭരണഘടനയുമായി ഡോ. ബി ആർ അംബേദ‌്കറും കറുത്തകുർത്തയും വെള്ള പൈജാമയുമിട്ട‌് ജവഹർലാൽ നെഹ‌്റുവുമൊക്കെ മ്യൂസിയത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. തൊട്ടടുത്ത കസേരകളിലായി ശ്രീനാരായണ ഗുരുവിനെയും മന്നത്ത‌് പത്മനാഭനേയും കാണാം. മലയാളികളുടെ സ്വന്തം മോഹൻലാൽ മുതൽ ബാഹുബലി നായകൻ പ്രഭാസ് വരെയുണ്ട് ഇവിടെ.
കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരായ ഇ കെ നയനാറിന്റെയും വിഎസ് അച്യുതാനന്ദന്റെയും പ്രതിമകൾ രണ്ടാഴ്ച്ചയ്ക്കകം എത്തുമെന്ന് സുനിൽ കണ്ടല്ലൂർ പറഞ്ഞു. മെഴുകു പ്രതിമ നിർമ്മാണത്തിൽ ഏറ്റവും പ്രയാസം നടൻ മോഹൻലാലിന്റെ പ്രതിമ നിർമ്മിക്കാനായിരുന്നെന്നാണ് സുനിൽ പറയുന്നത്. പത്ത് വർഷം മുൻപെടുത്ത അളവുകൾ ഉപയോഗിച്ചാണ് സൂപ്പർതാരത്തിന്റെ പ്രതിമ പൂർത്തിയാക്കിയിരിക്കുന്നത് അതുകൊണ്ടുതന്നെ അതായിരുന്നു ഏറ്റവും ശ്രമകരമെന്നാണ് സുനിലിന്റെ വാക്കുകൾ.
നൂറ് രൂപയാണ് മ്യൂസിയം സന്ദർശിക്കാനുള്ള ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 25 ശതമാനം ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്. അടുത്തുതന്നെ 50 രവി വർമ്മ ചിത്രങ്ങളും മെഴുക് പ്രതിമകളാക്കി മാറ്റാൻ സുനിൽ ലക്ഷ്യമിടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates