തൊടുപുഴ: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം തീപിടിച്ച് പൂർണ്ണമായും കത്തിയമർന്നു. യാത്രക്കാരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലും ജാഗ്രതയും മൂലം കുന്നംകുളം സ്വദേശികളായ 12 വിനോദസഞ്ചാരികളും ഡ്രൈവറും പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.10-ഓടെ കാഞ്ഞാർ–ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു അപകടം.
തൃശ്ശൂർ കുന്നംകുളത്തുനിന്ന് എത്തിയ സംഘം സഞ്ചരിച്ചിരുന്ന 17 സീറ്റുള്ള വിനോദസഞ്ചാര വാഹനത്തിനാണ് തീപിടിച്ചത്. പഴുത്തേടം വെള്ളച്ചാട്ടത്തിന്റെ ഭംഗി കണ്ട് ഫോട്ടോയെടുക്കുന്നതിനായി ഡ്രൈവർ വാഹനം വഴിയരികിലേക്ക് ഒതുക്കി നിർത്തുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ മുൻവശത്തെ ബോണറ്റിൽ നിന്ന് അസ്വാഭാവികമായി കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു.
അപകടസാധ്യത മുൻകൂട്ടി കണ്ട ഡ്രൈവറും യാത്രികരും ഉടൻതന്നെ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ലഗേജുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തുടങ്ങി. എന്നാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും വാഹനം പൂർണ്ണമായും അഗ്നിക്കിരയാവുകയും ചെയ്തു. യാത്രക്കാർ അല്പം പോലും അമാന്തിക്കാതെ പുറത്തിറങ്ങിയതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
തീ ആളിക്കത്തുന്നത് കണ്ട് വിവരമറിഞ്ഞ് മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേനയും കാഞ്ഞാർ പൊലീസും മിനിറ്റുകൾക്കകം സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം വെള്ളം ചീറ്റി തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates