ഇടുക്കി: മൂന്നാറിന്റെ മാറിൽ പച്ചപ്പുതച്ചു കിടക്കുന്ന കൊളുന്തുപാറകളിലൂടെ ഇനി തേയിലക്കൊളുന്തുമായി ഡ്രോണുകൾ പറന്നുയരും. കുന്നുകളും താഴ്‌വരകളും നിറഞ്ഞ ദുഷ്കരമായ പാതകൾ താണ്ടി തേയിലക്കൊളുന്ത് ഫാക്ടറിയിൽ വേഗത്തിലെത്തിക്കാൻ ക്വാഡ്‌കോപ്റ്റർ ഡ്രോണുകൾ രംഗത്തിറക്കുകയാണ് പ്ലാന്റേഷൻ മേഖലയിലെ പ്രമുഖരായ ഹാരിസൺസ് മലയാളം ലിമിറ്റഡ്. ദക്ഷിണേന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ ആദ്യമായി നടപ്പാക്കുന്ന ഈ പരീക്ഷണം വിജയം കണ്ടാൽ, പരമ്പരാഗത തേയില വ്യവസായത്തിന്റെ പ്രവർത്തനരീതിയിൽ തന്നെ ചരിത്രപരമായ മാറ്റങ്ങൾക്കാവും മൂന്നാർ സാക്ഷ്യം വഹിക്കുക.
മൂന്നാറിനോട് ചേർന്നുള്ള ദേവികുളത്തെ ലോക്‌ഹാർട്ട് എസ്റ്റേറ്റിലാണ് ക്വാഡ്‌കോപ്റ്റർ ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലിന് തുടക്കമായിരിക്കുന്നത്. ഡ്രോൺ സാങ്കേതികവിദ്യാരംഗത്തെ പ്രമുഖരായ 'ട്രോപോവർക്സ്' (Tropoworx) കമ്പനിയുമായി സഹകരിച്ചാണ് ഹാരിസൺസ് മലയാളം ലിമിറ്റഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തോട്ടങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന പച്ച തേയിലക്കൊളുന്ത്, ഗുണനിലവാരം ചോർന്നുപോകാതെ എത്രയും വേഗം ഫാക്ടറിയിലെത്തിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. മൂന്നാറിലെ പ്രതികൂലമായ ഭൂപ്രകൃതിയും തോട്ടങ്ങളിലെ വീതികുറഞ്ഞ പാതകളും പലപ്പോഴും ഗതാഗതത്തിന് വലിയ വെല്ലുവിളിയാകാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമാണ് ഡ്രോൺ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. "തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുക, ഉൽപ്പന്നം ഫാക്ടറിയിലെത്തിക്കാനുള്ള സമയം ലാഭിക്കുക, തോട്ടങ്ങളുടെ മൊത്തത്തിലുള്ള ഉത്പാദനക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്." — ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി പ്രതിനിധി വ്യക്തമാക്കി
സാങ്കേതികവിദ്യയുടെ കടന്നുവരവ് തേയിലത്തൊഴിലാളികളുടെ ജീവിതത്തിലും വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. കൊളുന്ത് പറിച്ചെടുത്ത ശേഷം കിലോമീറ്ററുകളോളം മലയോര പാതകളിലൂടെ ചുമന്ന് വണ്ടികളെത്തുന്ന കളക്ഷൻ പോയിന്റുകളിൽ എത്തിക്കുക എന്നത് തൊഴിലാളികൾക്ക് വലിയ ശാരീരിക അധ്വാനമാണ് ഉണ്ടാക്കുന്നത്. ഡ്രോണുകൾ എത്തുന്നതോടെ തോട്ടങ്ങളിൽ വച്ചുതന്നെ കൊളുന്തുകൾ വേഗത്തിൽ കയറ്റി അയക്കാൻ സാധിക്കും.
"കുത്തനെയുള്ള കയറ്റങ്ങളും കുന്നുകളും കയറി ഭാരം ചുമക്കുന്നത് ഒട്ടേറെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. തോട്ടങ്ങളിൽ നിന്ന് തന്നെ ഡ്രോണുകൾ കൊളുന്തുമായി പറക്കുമ്പോൾ ഞങ്ങളുടെ ജോലിഭാരം വലിയ അളവിൽ കുറയും." — ലോക്‌ഹാർട്ട് എസ്റ്റേറ്റിലെ ഒരു തൊഴിലാളി ചൂണ്ടിക്കാട്ടി.
നിലവിൽ കുറഞ്ഞ ഭാരവുമായി നടത്തുന്ന പരീക്ഷണങ്ങൾ വിജയിച്ചാൽ, കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള വൻകിട ക്വാഡ്‌കോപ്റ്റർ ഡ്രോണുകൾ എസ്റ്റേറ്റുകളിലേക്ക് എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണ പറക്കലിന്റെ ഫലങ്ങൾ പൂർണ്ണമായി വിലയിരുത്തിയ ശേഷം ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ ദക്ഷിണേന്ത്യയിലെ മുഴുവൻ എസ്റ്റേറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. പരമ്പരാഗത ശൈലിയിൽ നിന്ന് മാറി സാങ്കേതികവിദ്യയും ഹൈടെക് സംവിധാനങ്ങളും തേയില വ്യവസായവുമായി കൈകോർക്കുമ്പോൾ, കടുത്ത പ്രതിസന്ധി നേരിടുന്ന ഈ മേഖലയ്ക്ക് അതൊരു പുതിയ പ്രതീക്ഷയായി മാറും. മൂന്നാറിലെ തോട്ടങ്ങളിൽ നിന്നുയരുന്ന ഈ ഡ്രോണുകൾ പ്ലാന്റേഷൻ മേഖലയിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാവുമോ എന്നാണ് ഹൈറേഞ്ച് ഇപ്പോൾ ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates