കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിൽ എക്കാലവും വലിയ വിവാദങ്ങൾക്കും കൗതുകങ്ങൾക്കും വഴിവെച്ച തളാപ്പ് അമ്പാടി മുക്കിൽ ഗണേശസമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവവും വിഗ്രഹ നിമജ്ജന ഘോഷയാത്രയും വിപുലമായി നടന്നു. പ്രദേശത്തെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ശക്തമായ തിരിച്ചുവരവ് പ്രകടമാക്കുന്നതായിരുന്നു ഇത്തവണത്തെ ആഘോഷപരിപാടികൾ. അമ്പാടി മുക്കിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര കണ്ണൂർ നഗര പ്രദക്ഷിണത്തിന് ശേഷം കാനത്തൂർ ക്ഷേത്രത്തിലെത്തി. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മറ്റ് ഗണേശോത്സവ ഘോഷയാത്രകളുമായി സംഗമിച്ച് പയ്യാമ്പലം കടൽത്തീരത്തേക്ക് നീങ്ങി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു.
കണ്ണൂരിലെ പാർട്ടി രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി ഇളക്കിമറിച്ച ചരിത്രമുള്ള അമ്പാടി മുക്കിലെ ഈ വിപുലമായ ജനപങ്കാളിത്തം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് അമ്പാടി മുക്കിലെ ഇരുപത്തിയഞ്ചോളം ആർഎസ്എസ്-ബിജെപി പ്രവർത്തകരെ കൂട്ടത്തോടെ അടർത്തിയെടുത്ത് സിപിഎം പാളയത്തിലെത്തിച്ചത്. 'അമ്പാടി മുക്ക് സഖാക്കൾ' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
അന്ന് സംഘപരിവാർ വിട്ട് പാർട്ടിയിലെത്തിയ ഈ പ്രവർത്തകരെ കൂടെ നിർത്തുന്നതിനായി അതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അപരിചിതമായിരുന്ന ചില പുതിയ അടവുകൾ സിപിഎം പയറ്റിനോക്കിയിരുന്നു. ശ്രീകൃഷ്ണ ജയന്തി നാളുകളിൽ ബദലായി സെക്യുലർ ശോഭായാത്രകളും ഗണേശോത്സവത്തിന് പ്രത്യേക ഘോഷയാത്രകളും നടത്തിയാണ് പാർട്ടി ഇവരെ ചേർത്തുപിടിച്ചത്. എന്നാൽ പിന്നീട് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് വ്യക്തിപൂജയുടെ പേരിൽ പി. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റപ്പെടുകയും ഒതുക്കപ്പെടുകയും ചെയ്തതോടെ അമ്പാടി മുക്ക് സഖാക്കൾ ക്രമേണ പാർട്ടിയിൽ അനാഥരായി മാറുകയായിരുന്നു. പാർട്ടി നേതൃത്വത്തിൽ നിന്ന് കാര്യമായ പരിഗണനയോ സംരക്ഷണമോ ലഭിക്കാതായതോടെ ഗത്യന്തരമില്ലാതെ ഇവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ പഴയ തട്ടകമായ സംഘപരിവാർ പാളയത്തിലേക്ക് തന്നെ തിരികെ മടങ്ങി. വിരലിലെണ്ണാവുന്ന ചുരുക്കം ചിലർ മാത്രമാണ് സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചത്. ഇതിൽ തന്നെ പി. ജയരാജനെ പരസ്യമായി പിന്തുണച്ചതിന് പ്രമുഖ നേതാവായ ധീരജ് കുമാറിന് ഉൾപ്പെടെ സിപിഎമ്മിന്റെ അച്ചടക്ക നടപടികൾ നേരിടേണ്ടി വരികയും ചെയ്തു.
ഇതിന്റെ രാഷ്ട്രീയ പ്രതിഫലനം കണ്ണൂർ കോർപ്പറേഷൻ ഭരണത്തിലും വ്യക്തമായി ദൃശ്യമായിരുന്നു. അമ്പാടി മുക്ക് ഉൾപ്പെടുന്ന തളാപ്പ് ടെംപിൾ വാർഡിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്. മഹിളാ മോർച്ച നേതാവ് അർച്ചന വണ്ടിച്ചാലിനെ സ്ഥാനാർത്ഥിയാക്കി നിർത്തി വാർഡ് ബിജെപി അട്ടിമറിയിലൂടെ പിടിച്ചെടുത്തു. നിലവിൽ പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട് പാർട്ടിയുടെ മുഖ്യധാരയിലേക്ക് കരുത്തോടെ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് നടക്കുന്ന ഉത്സവങ്ങളിലും ആചാരപരമായ ആഘോഷങ്ങളിലും സജീവമായി ഇടപെട്ട് അവയെ പൊതുവൽക്കരിക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ്, തങ്ങളുടെ പഴയ ശക്തികേന്ദ്രമായ അമ്പാടി മുക്കിൽ ഗണേശോത്സവവും നിമജ്ജന ഘോഷയാത്രയും വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച് സംഘപരിവാർ സംഘടനകൾ കണ്ണൂർ നഗരഹൃദയത്തിൽ സ്വന്തം മേൽക്കോയ്മ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നത്.