മഞ്ചേശ്വരം: ഒരേ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച രണ്ട് മഹീന്ദ്ര താർ ജീപ്പുകൾ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള കൈക്കമ്പയിൽ ഒരേ സ്ഥലത്ത് അടുത്തടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് സമാനമായ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത്.കെ എൽ 14 എ ജെ 3008 എന്ന ഒരേ നമ്പർ പ്ലേറ്റ് പതിച്ച രണ്ട് താർ ജീപ്പുകൾ അടുത്തടുത്തായി പാർക്ക് ചെയ്തിരിക്കുന്നത് കണ്ട നാട്ടുകാർക്ക് സംശയം തോന്നുകയും ഉടൻതന്നെ വിവരം മഞ്ചേശ്വരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഒരു വാഹനത്തിന്റേത് യഥാർത്ഥ നമ്പർ പ്ലേറ്റാണെന്നും മറ്റൊന്നിൽ അതേ നമ്പർ വ്യാജമായി ഉപയോഗിച്ചതാണെന്നും സ്ഥിരീകരിച്ചത്. കാസർകോട് നഗരസഭാ പരിധിയിലെ ഉമ്മർ റാഷിദിന്റെ പേരിലുള്ള താർ ജീപ്പിനാണ് കെ എൽ 14 എ ജെ 3008 എന്ന രജിസ്ട്രേഷൻ നമ്പർ ഔദ്യോഗികമായി അനുവദിച്ചിട്ടുള്ളതെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. എന്നാൽ ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയിലെ ഫഖ്റുദ്ദീന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു താർ ജീപ്പിലാണ് ഇതേ നമ്പർ വ്യാജമായി ഘടിപ്പിച്ചിരുന്നത്. ഈ വാഹനത്തിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ കെ എൽ 14 എ ജി 2557 ആണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ ഫിനാൻസ് കമ്പനിക്കാരുടെ പരിശോധനയും വാഹനം പിടിച്ചെടുക്കാനുള്ള റിക്കവറി സംഘങ്ങളുടെ നീക്കങ്ങളും വെട്ടിക്കാനാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതെന്നാണ് പ്രതിയായ ഫഖ്റുദ്ദീൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം മറ്റേതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ കുറ്റകൃത്യങ്ങൾക്കോ ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് സമഗ്രമായി അന്വേഷിക്കുന്നുണ്ട്. വാഹനം അശ്രദ്ധമായും അപകടകരമായും ഓടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 281-ാം വകുപ്പ്, മോട്ടോർ വാഹന നിയമത്തിലെ 39, 128, 192 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.