

കണ്ണൂർ: ഒൻപത് വർഷം മുൻപ് കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ അബ്ദുൽ അസീസ് എന്ന അബ്ദുള്ളയെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മലപ്പുറം മുന്നിയൂരിൽ നിന്ന് അതിസാഹസികമായി പിടികൂടിയത്.
2017 ജനുവരി 24-നായിരുന്നു കേസിനാസ്പദമായ അരുംകൊല നടന്നത്. കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനായിരുന്ന സുനിയെ തുണിയിൽ പൊതിഞ്ഞ തേങ്ങ ഉപയോഗിച്ച് അതിക്രൂരമായി തലയ്ക്കടിക്കുകയും തുടർന്ന് നിലത്തിട്ട് ചവിട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട കൂട്ടുപ്രതി നിലവിൽ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. എന്നാൽ കൊലപാതകത്തിന് പിന്നാലെ അബ്ദുൽ അസീസ് സംസ്ഥാനത്തിന് പുറത്തേക്കടക്കം കടന്ന് ഒളിവിൽ പോവുകയായിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ മംഗളൂരുവിലെ ദേർലക്കട്ടയിലും കാസർഗോഡ് ജില്ലയിലെ ബന്തടുക്കയിലും അഷ്റഫ്, അസീസ് എന്നീ വ്യാജ പേരുകൾ ഉപയോഗിച്ചാണ് താമസിച്ചിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളുടെയും നിരന്തര നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതി മലപ്പുറത്തുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മുന്നിയൂരിലെ ഒളിത്താവളത്തിൽ മിന്നൽ പരിശോധന നടത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates