

കോഴിക്കോട്: കനത്ത മഴയ്ക്ക് പിന്നാലെ കണ്ണാടിക്കൽ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ ഉണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടിന് കാരണം പൂനൂർ പുഴയിൽ വൻതോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയതാണെന്ന് കോഴിക്കോട് മേയർ ഒ സദാശിവൻ.പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തരമായി എക്കൽ നീക്കൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ നയപരമായ നിർദ്ദേശവും ഇടപെടലും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർഷങ്ങളായി പുഴയുടെ അടിത്തട്ടിലും ഇരുവശങ്ങളിലും മണ്ണും ചെളിയും അടിഞ്ഞുകൂടുകയാണ്.
മണലെടുപ്പ് വർഷങ്ങളായി പൂർണ്ണമായും നിലച്ചതോടെ പുഴയിലൂടെയുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടു. പുഴയ്ക്ക് നടുവിൽ മൺതിട്ടകൾ രൂപപ്പെടുകയും അതിൽ മരങ്ങൾ വളരുകയും ചെയ്തതോടെ പുഴയുടെ ആഴവും വീതിയും കുറഞ്ഞു. ഇതാണ് കവിഞ്ഞൊഴുകുന്ന വെള്ളം സമീപത്തെ താഴ്ന്ന ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമായതെന്ന് മേയർ വ്യക്തമാക്കി.
ജലസേചന വകുപ്പുമായി സഹകരിച്ച് കണ്ണാടിക്കലിൽ രണ്ട് കോടി രൂപ ചെലവിൽ പുഴയ്ക്ക് പാർശ്വചുമരുകൾ നിർമ്മിക്കുന്ന പ്രവൃത്തി കോർപ്പറേഷൻ നടത്തുന്നുണ്ട്. നഗരസഞ്ചയം ഫണ്ട് ഉപയോഗിച്ച് പാർശ്വചുമരുകളുടെ നിർമ്മാണത്തിന് മുൻഗണന നൽകാനും പദ്ധതിയുണ്ട്. എന്നാൽ പുഴയുടെ അടിത്തട്ടിലെ മണ്ണും ചെളിയും പൂർണ്ണമായി നീക്കം ചെയ്യാതെ പാർശ്വചുമരുകൾ മാത്രം നിർമ്മിച്ചതുകൊണ്ട് വെള്ളക്കെട്ടിന് പൂർണ്ണ പരിഹാരമാകില്ലെന്നും ഇതിന് കൃത്യമായ സർക്കാർ ഉത്തരവോടെയുള്ള സമഗ്രമായ എക്കൽ നീക്കൽ നടപടികൾ ആവശ്യമാണെന്നും മേയർ ചൂണ്ടിക്കാട്ടി.
മഴയുടെ ശക്തി കുറഞ്ഞിട്ടും വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് ബഹുനില കെട്ടിടങ്ങളുടെ തറകളുടെ ബലക്ഷയത്തിനും തകർച്ചയ്ക്കും കാരണമായേക്കാമെന്ന് മേയർ മുന്നറിയിപ്പ് നൽകി. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം, പുഴയുടെ താഴത്തെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മരങ്ങളോ മറ്റ് തടസ്സങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനാ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി പൂർണ്ണമായി ഒഴിയുന്നതോടെ പാർശ്വചുമരുകളുടെ നിർമ്മാണവും പുനരുദ്ധാരണ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates