തൃശൂർ: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തൃശൂരിൽ സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സി. അച്യുതമേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പദവി കേവലമൊരു അവകാശവാദമല്ലെന്നും മുന്നണിയിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രമായി അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എന്നാൽ ലയനം എന്നത് ഒരു പൈങ്കിളി പദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെ ലയനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. കേരളത്തിലെ എൽഡിഎഫ് സർക്കാരുകൾക്ക് കൃത്യമായ ദിശാബോധം നൽകിയ ഭരണമായിരുന്നു സി. അച്യുതമേനോൻ സർക്കാരിന്റേത്. ആ സർക്കാരിനെ ഒരു ഇടതുപക്ഷ സർക്കാരായി അംഗീകരിക്കാൻ എന്തിനാണ് ചിലർക്ക് മടിയെന്നും അദ്ദേഹം ചോദിച്ചു. എംഎൻ ഗോവിന്ദൻ നായർ വിഭാവനം ചെയ്ത ചരിത്രപ്രസിദ്ധമായ ലക്ഷംവീട് പദ്ധതിയുടെ തുടർച്ചയാണ് ഇന്നത്തെ ലൈഫ് മിഷൻ പദ്ധതി. എന്നാൽ ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകൾക്ക് മുന്നിൽ നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് വാശിപിടിക്കുന്നതിൽപരം അൽപ്പത്തരം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെഹ്റൂവിയൻ സോഷ്യലിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി വിഡി സതീശൻ ഏതുനേരവും ഗാന്ധിജിയെ വഞ്ചിക്കുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആർഎസ്എസ് പാതയിലൂടെ കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്. പാർലമെന്റിൽ നരേന്ദ്ര മോദിയും അമിത് ഷായും നടപ്പിലാക്കുന്നതുപോലെ കേരളത്തിലും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്.അടിയന്തരാവസ്ഥാ കാലത്ത് തങ്ങൾക്ക് തെറ്റുപറ്റിയപ്പോൾ അത് പരസ്യമായി തിരുത്തുകയും ഏറ്റുപറയുകയും ചെയ്ത ചരിത്രമാണ് സിപിഐയുടേത്. സിപിഎമ്മും തങ്ങളുടെ തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ഇടതുപക്ഷ ഐക്യത്തെ ഊട്ടിയുറപ്പിക്കാനാണ് സിപിഐ എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്നും മുന്നണി ഐക്യം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജൻ എം.എൽ.എ എൻഡോവ്‌മെന്റ് വിതരണം നിർവ്വഹിച്ചു. വിദ്യാർഥികളായ ആനന്ദ്കൃഷ്ണ കെ.എസ്, ആരോൺ പി. ആൽവിൻ, എൽസ മരിയ ഔസേപ്പ് എന്നിവർ എൻഡോവ്‌മെന്റുകൾ ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ സ്മാരക പ്രഭാഷണം നടത്തി. സിപിഐ നേതാക്കളായ കെപി രാജേന്ദ്രൻ, കെകെ വത്സരാജ് എംഎൽഎ, അഡ്വ. വി.എസ്. സുനിൽകുമാർ, സിഎൻ ജയദേവൻ, ഇഎം സതീശൻ, എകെ ചന്ദ്രൻ, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, അഡ്വ. കെ.ബി. സുമേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates