പുത്തൂർ: പുത്തൂർ മണലപ്പുഴയിൽ നിന്ന് അപൂർവയിനം 'രാക്ഷസ മത്സ്യ'ത്തെ ജീവനോടെ പിടികൂടി. അലങ്കാര മത്സ്യ വിപണിയിൽ 'പ്ലെക്കോ' എന്നറിയപ്പെടുന്ന തെക്കേ അമേരിക്കൻ വംശജനായ സക്കർ മൗത്ത് ക്യാറ്റ്ഫിഷ് ആണ് ചൂണ്ടയിൽ കുടുങ്ങിയത്.പുഴയോരത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനും ഒഡിഷ സ്വദേശിയുമായ തൂഫാന്റെ ചൂണ്ടയിലാണ് ഈ ഭീമൻ മത്സ്യം കുടുങ്ങിയത്.
പ്രധാനമായും തെക്കേ അമേരിക്കൻ നദികളിൽ കണ്ടുവരുന്ന സക്കർ മൗത്ത് ക്യാറ്റ്ഫിഷുകളെ അക്വേറിയങ്ങളിലെ പായലും അവശിഷ്ടങ്ങളും വൃത്തിയാക്കുന്നതിനാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യാറുള്ളത്. എന്നാൽ വളരുന്തോറും വലിപ്പം കൂടുന്ന ഇത്തരം മത്സ്യങ്ങൾ സാധാരണ ജലാശയങ്ങളിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ല.
കട്ടിയേറിയ പുറന്തോടും പ്രത്യേകതരം വായുമുള്ള ഈ ക്യാറ്റ്ഫിഷുകൾ കേരളത്തിലെ നാടൻ ജലാശയങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പുഴയുടെ അടിത്തട്ടിലെ പായലുകളും മറ്റ് ചെറുജീവികളെയും ചെറുമീനുകളുടെ മുട്ടകളെയും കൂട്ടത്തോടെ ആഹാരമാക്കുന്ന ഇവ വളരെ വേഗത്തിൽ പെറ്റുപെരുകും. മറ്റ് ജീവികൾക്ക് എളുപ്പത്തിൽ ആഹാരമാക്കാൻ സാധിക്കാത്തവിധം കൂർത്ത ചെതുമ്പലുകളും മുള്ളുകളും നിറഞ്ഞ പുറന്തോടാണ് ഇവയ്ക്കുള്ളത്. നാടൻ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുകയും ഭക്ഷ്യശൃംഖലയെ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഇത്തരം അധിനിവേശ മത്സ്യങ്ങൾ പുഴകളിൽ വർദ്ധിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates