തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾക്കെതിരെ ശക്തമായ സുരക്ഷാ നടപടികളുമായി യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ കോർപ്പറേഷൻ കൗൺസിൽ. നഗരത്തിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന 268 കെട്ടിടങ്ങളാണ് നിലവിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ അത്യന്തം അപകടകരമായ അവസ്ഥയിലുള്ള 15 കെട്ടിടങ്ങൾ അടിയന്തിരമായി പൊളിച്ചുനീക്കാൻ ഉടമകൾക്ക് കോർപ്പറേഷൻ 15 ദിവസത്തെ അന്ത്യശാസനംനൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച് കാലവർഷ സമയങ്ങളിൽ തൃശ്ശൂർ നഗരത്തെ ഭീതിയിലാഴ്ത്തുന്ന പ്രധാന പ്രശ്നമാണ് ജീർണ്ണാവസ്ഥയിലുള്ള ഈ കെട്ടിടങ്ങൾ. മുൻപ് കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഹൈറോഡിലുള്ള ഒരു പഴയ കെട്ടിടം പൂർണ്ണമായും തകർന്നുവീണിരുന്നു. അന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാലാണ് വലിയൊരു ദുരന്തവും ജീവഹാനിയും ഒഴിവായത്. ഇതുകൂടാതെ ഹൈറോഡിലും സ്വരാജ് റൗണ്ടിലുമായി മറ്റ് രണ്ട് കെട്ടിടങ്ങൾ ഭാഗികമായും തകർന്നിരുന്നു. മുൻപ് ഭരണത്തിലിരുന്ന എൽഡിഎഫ് നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണകൂടം ഈ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടികളോ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങളോ നടത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മറ്റ് കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പായി സ്വരാജ് റൗണ്ടിലെ ഒരു പഴയ കെട്ടിടം പൊളിച്ചതൊഴിച്ചാൽ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. എന്നാൽ പുതിയ കൗൺസിൽ അധികാരമേറ്റതോടെ നോട്ടീസ് നടപടികളിൽ നിന്നും നേരിട്ടുള്ള പൊളിക്കൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.
വിദഗ്ദ്ധ സമിതിയുടെ മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെ മൂന്ന് വ്യത്യസ്ത കാറ്റഗറികളായാണ് കോർപ്പറേഷൻ തരംതിരിച്ചിരിക്കുന്നത്.
കാറ്റഗറി 1: യാതൊരുവിധത്തിലും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ സാധിക്കാത്ത, ഏതുനിമിഷവും തകർന്നുവീഴാവുന്ന ഏറ്റവും ജീർണ്ണിച്ച 15 കെട്ടിടങ്ങളാണ് ഇതിലുളളത്. ഇവ നിശ്ചിത സമയത്തിനകം പൂർണ്ണമായി പൊളിച്ചുനീക്കണം.
കാറ്റഗറി 2 & 3 : നിലവിൽ സുരക്ഷിതമല്ലെങ്കിലും ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ അടിത്തറയും ഘടനയും ബലപ്പെടുത്തി നിലനിർത്താൻ സാധിക്കുന്ന കെട്ടിടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
നിർണ്ണായക സുരക്ഷാ ദൗത്യത്തിന് തുടക്കം കുറിച്ചുകൊണ്ട്, കോർപ്പറേഷന്റെ സിവിൽ സ്റ്റേഷൻ ഡിവിഷന് കീഴിലുള്ള 'അപ്സര ലോഡ്ജ്' കഴിഞ്ഞ വെള്ളിയാഴ്ച വിജയകരമായി പൊളിച്ചുനീക്കി. കെട്ടിട ഉടമകൾ കോർപ്പറേഷനോട് സഹകരിക്കുകയാണെങ്കിൽ വലിയ സമയനഷ്ടമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങൾ സുരക്ഷിതമായി പൊളിച്ചുമാറ്റാൻ സാധിക്കുമെന്നും, കാറ്റഗറി 1-ൽ പെട്ട 15 കെട്ടിടങ്ങളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൊളിക്കേണ്ടതുണ്ടെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് വ്യക്തമാക്കി.
അപകടകരമായ കെട്ടിടങ്ങൾ പൊളിക്കുന്നതിനോട് വ്യാപാരി സമൂഹത്തിനും അനുകൂല നിലപാടാണുള്ളതെന്ന് തൃശ്ശൂർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ് വ്യക്തമാക്കി. പൂർണ്ണമായും തകർന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിൽ തർക്കമില്ലെങ്കിലും, ശാസ്ത്രീയമായ രീതിയിൽ ബലപ്പെടുത്താൻ സാധിക്കുന്ന കെട്ടിടങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നും അതിനായി എന്തും ചെയ്യാൻ ഉടമകൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പുനഃപരിശോധിക്കാൻ കോർപ്പറേഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നിലവിൽ വ്യാപാരികളും കെട്ടിട ഉടമകളും നേരിടുന്ന പ്രധാന തടസ്സം കെട്ടിടങ്ങളുടെ സ്ഥിരതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലാണ്. മുൻപ് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇത്തരം കെട്ടിടങ്ങൾക്ക് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റുകൾ നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ ജിഇസി അത് നൽകുന്നില്ല. അതിനാൽ കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷിതത്വം പരിശോധിക്കാൻ പുതിയൊരു വിദഗ്ദ്ധ പാനലിനെ കണ്ടെത്തേണ്ടതുണ്ട്. ചേംബർ ഓഫ് കൊമേഴ്സ് ഉന്നയിച്ച ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ കോർപ്പറേഷൻ കൗൺസിലിൽ ചർച്ച ചെയ്ത് ഉചിതമായ പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചിട്ടുണ്ട്. 15 ദിവസത്തെ നോട്ടീസ് കാലാവധി തീരുമാനമെടുക്കാൻ അപര്യാപ്തമാണെന്ന നിലപാടിലാണ് ഒരുവിഭാഗം ഉടമകൾ.
ഏറ്റവും കൂടുതൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുള്ളത് നഗരത്തിലെ പ്രധാന വ്യാപാര-ഗതാഗത കേന്ദ്രങ്ങളിലാണ്:
സ്വരാജ് റൗണ്ട് : 4 കെട്ടിടങ്ങൾ
മാരാർ റോഡ് : 3 കെട്ടിടങ്ങൾ
ഷൊർണൂർ റോഡ് : 2 കെട്ടിടങ്ങൾ
എം.ജി റോഡ്: 2 കെട്ടിടങ്ങൾ
ഹൈറോഡ് : 1 കെട്ടിടം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates