തൃശ്ശൂർ: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആധുനിക സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ട് തൃശ്ശൂർ വിയ്യൂർ സെന്റർ ജയിലിൽ ഡ്രോൺ സർവൈലൻസ് സംവിധാനം നടപ്പിലാക്കുന്നു. പദ്ധതിയുടെ ട്രയൽ റൺ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി. കേരള ജയിൽ വകുപ്പിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണ് ഡ്രോൺ സംവിധാനം പരീക്ഷിച്ച് നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തുതന്നെ ആദ്യമായാണ് ജയിൽ സുരക്ഷയ്ക്കായി ഇത്തരമൊരു സാങ്കേതികവിദ്യ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജയിൽ ഡിജിപി എസ് ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എസ്. സജീവ്, മറ്റ് മുതിർന്ന ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ജയിൽ ഡിജിപി എസ്. ശ്രീജിത്ത് വിശദീകരിച്ചു.
139 ഏക്കർ വിസ്തൃതിയിലുള്ള വിയ്യൂർ ജയിൽ കോംപ്ലക്‌സിൽ സെൻട്രൽ ജയിൽ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ, ജില്ലാ ജയിൽ, സബ് ജയിൽ എന്നിവ പ്രവർത്തിക്കുന്നുണ്ട്. 1800 മുതൽ 2000 വരെ തടവുകാരെ പാർപ്പിക്കുന്ന ഈ കൂറ്റൻ കോംപ്ലക്‌സിൽ സുരക്ഷാ വെല്ലുവിളികൾ ഏറെയാണ്. കോംപ്ലക്‌സിന്റെ ചില ഭാഗങ്ങളിൽ ചുറ്റുമതിലുകളില്ലാത്തതും, പ്രദേശം മരങ്ങൾ നിറഞ്ഞതുമായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടുള്ള നിരീക്ഷണം പ്രയാസകരമാണ്.ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നിരീക്ഷണത്തിന് തടസമാകുന്നുണ്ട്.
മരങ്ങൾക്കും മതിലുകൾക്കും മുകളിലൂടെ ജയിലിനുള്ളിലേക്ക് ലഹരിമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ എറിയുന്നത് പെട്ടെന്ന് കണ്ടെത്താൻ ഡ്രോണിന് സാധിക്കും.തടവുകാരുടെ ജയിൽ ചാട്ട ശ്രമങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും അതിവേഗം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.വിയ്യൂർ സെൻട്രൽ ജയിലിലെ പരീക്ഷണ ഓട്ടത്തിന് ശേഷം ഈ സംവിധാനം ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് ജയിലുകളിലേക്കും വ്യാപിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates