വിക്ടോറിയന്‍ ബ്രിട്ടനിലെ സാമൂഹിക ജനാധിപത്യത്തിന്റെ വികാസ-പരിണാമത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സംഭവബഹുലവുമായ ഒരു ഹ്രസ്വ ജീവിതമായിരുന്നു എലീനോറിന്റേത്, എലീനോര്‍ മാര്‍ക്‌സ്, ജെന്നിയുടേയും മാര്‍ക്‌സിന്റേയും മകള്‍. ആശുപത്രിക്കാശ് ഇല്ലാത്തതുകൊണ്ടാവാം, 41-കാരിയായിരുന്ന ജെന്നിയുടെ ആറാമത്തെ പ്രസവവും ഇംഗ്ലണ്ടില്‍ സോഹോയിലെ 28 ഡീന്‍ സ്ട്രീറ്റിലെ ചെറിയ വീട്ടില്‍ വെച്ചായിരുന്നു, വേദനാസംഹാരിയായി ചുണ്ടില്‍ ലാദ്നം എന്ന ഓപ്പിയം ടിങ്ചര്‍. ആകര്‍ഷക വ്യക്തിത്വം, അസാധാരണമായ അറിവും ഉല്‍ക്കടമായ അഭിനിവേശവും സ്വാതന്ത്ര്യബോധവും കൈമുതലായിരുന്ന എലീനോര്‍ (16 ജനുവരി 1855 - 31 മാര്‍ച്ച് 1898) ഇളയ മകളാണ്. ഫെമിനിസത്തിന്റേയും സോഷ്യലിസത്തിന്റേയും പ്രമേയങ്ങളെ ബന്ധിപ്പിച്ചവരില്‍ മുന്‍നിരയില്‍ എലീനോറുണ്ട്, തൊഴിലാളികളുടെ പോരാട്ടങ്ങളിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ബാലവേല ഉന്മൂലനം ചെയ്യുന്നതിനുമുള്ള പോരാട്ടങ്ങളിലും നിരന്തര പങ്കാളിയായി.
ഫെമിനിസത്തിന്റെ മാതാവായി കരുതപ്പെടുന്ന മേരി വോള്‍സ്റ്റോണ്‍ ക്രാഫ്റ്റ് ഇംഗ്ലീഷ് രാഷ്ട്രീയ ചിന്തയിലും പ്രവര്‍ത്തനത്തിലും പകര്‍ന്ന ഊര്‍ജ്ജത്തെ മുന്നോട്ടെടുത്ത മഹാപ്രതിഭയായിരുന്നു എലീനോര്‍. മാര്‍ക്‌സ് എന്നൊരു പ്രതിഭാധനനായ പിതാവിന്റെ നിഴലിനെ ഭേദിച്ചു പുറത്തുകടക്കുക തന്നെ ദുഷ്‌കരമായിരുന്ന കാലം ഷെയ്ക്സ്പിയറിന്റേയും ഇബ്സന്റേയും ഷെല്ലിയുടേയും മറ്റും ആരാധികയായി സാമൂഹികശാസ്ത്രത്തിലും സാഹിത്യത്തിലും കലയിലും ഒരുപോലെ തിളങ്ങിയ കഴിവുകളുടെ വിളനിലമായി എലീനോര്‍. ഇബ്സനേയും മാര്‍ക്‌സിനേയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു എലീനോര്‍. നിരവധി കൃതികളുടെ രചനയും അവര്‍ നിര്‍വ്വഹിച്ചു. പിന്നീട് തന്റെ ആത്മഹത്യയ്ക്ക് കാരണമായ എഡ്വേര്‍ഡ് അവെലിങ്ങുമായി 1883-ലാണ് എലീനോര്‍ കണ്ടുമുട്ടുന്നത്. അറിവിന്റെ പാരാവാരമായിരുന്ന അവെലിങ്ങ് നെറികേടിന്റെ ഒരു പര്‍വ്വതം തന്നെ ആയിരുന്നതായി ബര്‍ണാഡ് ഷാ അടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രണയത്തിനു കണ്ണില്ലെന്നത് സത്യമാവണം, പ്രതിഭകളെ അതു മരണത്തിലേക്കു വഴിനടത്തിയിട്ടുണ്ട്.
അവെലിങ്ങുമായി ചേര്‍ന്നു നിരവധി പഠനങ്ങള്‍ സ്ത്രീലോകത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും മാര്‍ക്‌സിയന്‍ വീക്ഷണങ്ങളെക്കുറിച്ചും ഷെല്ലിയുടെ ലോകത്തെക്കുറിച്ചും സ്വതന്ത്ര പ്രണയത്തെക്കുറിച്ചുമായി എലീനോര്‍ നടത്തിയിട്ടുണ്ട്. എലീനോറിന്റെ ആഴത്തിലുള്ള ചിന്തകളാണ് അതിനെയൊക്കെയും കാലികപ്രസക്തിയുള്ളതാക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്ന, വിമോചന പോരാട്ടങ്ങളുടെ വൈമാനികയായിരുന്ന എലീനോര്‍, പക്ഷേ, ചരിത്രത്തില്‍ വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ട ഫെമിനിസ്റ്റ് ബുദ്ധിജീവികളില്‍ ഒരാളായി മാറി.
1898 ഏപ്രില്‍ അഞ്ച് ചൊവ്വാഴ്ച, വാട്ടര്‍ലൂവിലെ നെക്രോപോളിസ് സ്റ്റേഷനില്‍ ഒരു വലിയ ജനക്കൂട്ടം ഇരമ്പി, മൂന്നു വര്‍ഷം മുന്‍പ് ഏംഗല്‍സിന്റെ ശവമഞ്ചത്തിന് അരികിലായി എലീനോര്‍, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ടുസ്സി നിന്നിരുന്ന അതേ സ്ഥലത്തുതന്നെ. ടുസ്സിയുടെ ശവപ്പെട്ടിയേയും വോക്കിംഗ് ശ്മശാനത്തിലേക്കു അത്യയാത്രയ്ക്കായി ലോകരാജ്യങ്ങളില്‍ നിന്നായെത്തിയ റീത്തുകള്‍ അലങ്കരിച്ചു. ലേഡി മൗണ്ട്ബാറ്റണ് പുഷ്പാഞ്ജലി പോയത് നമ്മളറിയും, ഒരു റീത്ത് ഇന്ത്യയില്‍നിന്നും എലീനോറിനും പോയിട്ടുണ്ട്. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഹോളണ്ട്, അമേരിക്ക, ഓസ്ട്രേലിയ, റഷ്യ, ഓസ്ട്രിയ, ഇറ്റലി, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നു പുഷ്പാഞ്ജലികള്‍ എത്തിയ എലീനോര്‍ ചരിത്രത്തില്‍ ഇന്നെവിടെയാണ്? അവര്‍ എങ്ങനെ വിസ്മൃതമായി!
നാം മുന്നോട്ട് എന്ന സഖാവിന്റെ വാക്കുകള്‍ മലയാളിയുടെ ബോധത്തില്‍ ഉറഞ്ഞതുപോലെ പോവുക മുന്നോട്ട് അഥവാ 'ഗോ അഹെഡ്' എന്ന എലീനോറിന്റെ പ്രയോഗം അവരുടെ സൗഹൃദങ്ങളില്‍, അവരിടപെട്ട വിഷയങ്ങളുടെ ഭാഗമായവരില്‍, പോരാട്ടത്തിന്റെ ഭാഗമായവരില്‍ നിറഞ്ഞുനിന്നു. പറയാന്‍ മാത്രമല്ല, പറയുന്നതൊക്കെയും പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കൂടിയുള്ളതാണ് എന്നുറച്ചു വിശ്വസിച്ച, അതു സാര്‍ത്ഥകമാക്കി ജീവിച്ച പ്രതിഭയായിരുന്നു എലീനോര്‍.
സാമൂഹിക ജനാധിപത്യവും തീവ്രചിന്തകളും ശ്വസിച്ച മാര്‍ക്‌സ് കുടുംബത്തില്‍, മുതലാളിത്തത്തിന്റെ ആഗോള വിജയകാലത്ത് 1855-ല്‍ ജനിച്ച എലീനോര്‍ വ്യത്യസ്തവും ആധുനികവുമായ ഒരു കാലഘട്ടത്തില്‍ മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റേയും ആശയങ്ങളുടെ അവകാശിയായി വളര്‍ന്നു, നിരന്തര വായനയും എഴുത്തും മൊഴിമാറ്റവും സാംസ്‌കാരിക-കലാ-വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നു.
1886-ല്‍ അവെലിങ്ങ് സഹരചയിതാവായ 'ദ വുമണ്‍ ക്വസ്റ്റ്യന്‍' എന്ന കൃതിയില്‍ എലീനോര്‍ എഴുതുന്നു: ഒന്നാമതായി, എല്ലാ സ്ത്രീകളേയും പൊതുവായെടുത്താല്‍ പെണ്ണിന്റെ ജീവിതം ഒരിക്കലും ആണിന്റെ ജീവിതവുമായി കോയിന്‍സൈഡ് ചെയ്യുന്നതല്ല. ആ ജീവിതങ്ങള്‍ ഒരിടത്തും ഇന്റര്‍സെക്റ്റ് ചെയ്യുന്നുമില്ല. പലപ്പോഴും ഒന്നു സ്പര്‍ശിക്കുന്നുകൂടി ഇല്ല. ഒരേ തലത്തില്‍, ഒരേ കാലത്ത്, ഒരേപോലെ സംഭവിക്കുന്ന കാര്യങ്ങളേയാണ് കോയിന്‍സൈഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്‍ എന്നത് ഒരു ഗ്ലോബാണെങ്കില്‍ അതിലെ ആണും പെണ്ണും അക്ഷാംശരേഖയും രേഖാംശരേഖയുമാണെങ്കില്‍ അതു കൃത്യമായി സന്ധിക്കുന്ന പതിവുണ്ട്. ഇവിടെ ആ സന്ധിയില്ല, എന്നതിനര്‍ത്ഥം അതു രണ്ടു സമാന്തര സ്വതന്ത്ര രേഖകളാണെന്നു തന്നെയാണ്. അതായത് മറ്റേതു ജീവികളിലുമെന്നപോലെ, ഒന്നു മറ്റതിന്റെ അടിമയല്ലാത്ത രണ്ടും രണ്ടിന്റേതായ രീതികളുള്ള മനുഷ്യന്‍ എന്ന ജൈവപൂര്‍ണ്ണതയിലേക്കുള്ള പരസ്പരപൂരകമായ രണ്ടു സ്വത്വങ്ങളാണ് ആണും പെണ്ണും.
എലീനോര്‍ മാര്‍ക്‌സ് ലോകത്തെ മാറ്റിമറിച്ചു; ആ പ്രക്രിയയില്‍ അവര്‍ സ്വയം വിപ്ലവം സൃഷ്ടിച്ചു എന്നാണ് എലീനോറിന്റെ ജീവചരിത്രമെഴുതിയ റാച്ചേല്‍ ഹോംസ് ആമുഖമായി പറയുന്നത്. മാര്‍ക്‌സ് എന്നൊരു വന്‍മരത്തിന്റെ നിഴലിന് അപ്പുറത്തേക്ക് വളര്‍ന്ന മകള്‍, ബ്രിട്ടീഷ് ചരിത്രത്തിലെ, സാമൂഹിക വിപ്ലവകാരികളായ അതികായരില്‍ മുന്‍നിരയിലുണ്ട്. 1892 നവംബര്‍ 26-ന് എലീനോര്‍ മാര്‍ക്‌സ് അവളുടെ സഹോദരി ലോറ ലഫാര്‍ഗിന് അയച്ച എഴുത്തില്‍ ഒരു വരിയുണ്ട്. കാര്യങ്ങളെ ശ്രദ്ധയോടെ നോക്കിയാല്‍, മറ്റുള്ളവരോട് നമ്മള്‍ പ്രസംഗിക്കുന്ന നല്ല കാര്യങ്ങളൊക്കെയും നമ്മുടെ ജീവിതത്തില്‍ അപൂര്‍വ്വമായല്ലാതെ നമ്മള്‍ പകര്‍ത്താറില്ലെന്ന സത്യം നമ്മെ അതിശയിപ്പിക്കാറില്ലേ? ഉന്നതവും മഹത്തായതുമായ സ്വാതന്ത്ര്യബോധം, സ്വകാര്യസ്വത്ത് നിലനിര്‍ത്താനല്ലാത്ത, ജൈവികചോദനകളെ അഡ്രസ്സ് ചെയ്യാനുള്ള സ്വതന്ത്ര പ്രണയം ഒക്കെയും ജീവിതത്തില്‍ പകര്‍ത്തിയപ്പോള്‍, ആ ചിന്തകള്‍ വാക്കുകളില്‍ മാത്രമൊതുക്കിയ അവരുടെ പങ്കാളികള്‍ മരണത്തിലേക്ക് തള്ളിവിട്ട ദുരന്തചരിത്രമായി മേരിയുടേയും എലീനോറിന്റേയും ഒക്കെ ജീവിതം.
സ്വജീവിതം പരീക്ഷണശാലയാക്കിയ എലീനോര്‍
മാര്‍ക്‌സില്‍നിന്നും ഏംഗല്‍സില്‍നിന്നും താന്‍ പഠിച്ചവ പ്രായോഗികതലത്തിലേക്ക് എത്തിക്കാനാണ് എലീനോര്‍ ലോകത്തിലേക്ക് ഇറങ്ങിയത്. 'മുന്നോട്ട് പോകുക' എന്ന മന്ത്രവുമായി, അതൊക്കെയും സ്വജീവിതത്തിലേക്ക് അവര്‍ പകര്‍ത്തി. ആ അറിവുകളുടെ, ബോധ്യങ്ങളുടെ, താന്‍ പറയുന്നതിന്റെ ആള്‍രൂപമായി എലീനോര്‍ നിലകൊണ്ടു. ഒരു സമയം ഷേക്സ്പിയര്‍ സാഹത്യലോകം, ആധുനിക നാടകവേദിയുടെ സാംസ്‌കാരിക മേഖലകള്‍, സമകാലിക നോവല്‍, സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച കലാനാടക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ച കൂട്ടായ്മയായ ബൊഹീമിയന്‍ ബ്ലൂംസ്ബറിയുടെ ഭാഗവുമായിരുന്നു അവര്‍. നിരന്തരമായി സ്റ്റീം ട്രെയിനുകളില്‍ യാത്രചെയ്തു, പുതിയ സാങ്കേതികവിദ്യകളെ അത്യുത്സാഹം സ്വീകരിച്ചു, ടൈപ്പ്റൈറ്റര്‍ അക്കാലത്തെ വലിയ കണ്ടുപിടുത്തമായിരുന്നു; അതിന്റെ ആദ്യകാല ഉപയോക്താക്കളില്‍ എലീനോര്‍ ഉണ്ടായിരുന്നു.
ഉന്നതമായ ബോധത്തിന്റെ ഊക്കില്‍, അഗാധമായ അറിവിന്റെ ആഴത്തില്‍ എലീനോര്‍ വ്യക്തിപരം, രാഷ്ട്രീയപരം എന്നീ ദ്വന്ദങ്ങള്‍ക്കപ്പുറത്തെ മനുഷ്യബന്ധങ്ങളുടെ കോട്ടകളാണ് പണിതുയര്‍ത്തിയത്. ടുസ്സിക്ക് സൗഹൃദത്തിലേക്കുള്ള വഴികള്‍ നേരിന്റേതായിരുന്നു, അതു വിനയായെങ്കിലും. അവരുടെ ആകര്‍ഷണീയ വ്യക്തിത്വം, അഗാധമായ അറിവ്, ഭാഷാസ്വാധീനം, കഴിവുകള്‍ ഒക്കെയും അവര്‍ക്കായി ഒരിടം എവിടെയും ഒരുക്കി. പെണ്ണിനു പറഞ്ഞ സാമ്പ്രദായിക രീതികള്‍ക്കപ്പുറത്തെ ഒരു ലോകം ടുസ്സി അവള്‍ക്കായി പണിതു; ബാക്കി ലോകത്തിനായും.
1880-കളില്‍, എലീനോര്‍ മാര്‍ക്‌സ് നാടകരംഗത്ത് കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കുകയും സോഷ്യലിസം പ്രചരിപ്പിക്കാനുള്ള അതിന്റെ കഴിവില്‍ വിശ്വസിച്ച് അഭിനയം ഏറ്റെടുക്കുകയും ചെയ്തു. 1886-ല്‍, ലണ്ടനിലെ ഒരു സ്റ്റേജില്‍ ഹെന്റിക് ഇബ്സന്റെ എ ഡോള്‍സ് ഹൗസില്‍, നോറ ഹെല്‍മര്‍ ആയി എലീനോര്‍ ഒരു തകര്‍പ്പന്‍ പ്രകടനം നടത്തി. ടോര്‍വാള്‍ഡ് ഹെല്‍മറായി പങ്കാളി അവെലിങ്ങും ക്രോഗ്സ്റ്റാഡായി സാക്ഷാല്‍ ബെര്‍ണാഡ് ഷായും നിറഞ്ഞാടി.
ഗുസ്റ്റാവ് ഫ്‌ലോബയുടെ മാഡം ബോവറിയുടെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം ഉള്‍പ്പെടെ വിവിധ സാഹിത്യകൃതികളും അവര്‍ വിവര്‍ത്തനം ചെയ്തു. ഇബ്സന്റെ നാടകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി അവള്‍ നോര്‍വീജിയന്‍ ഭാഷ പഠിച്ചു, 1888-ല്‍ എനിമി ഓഫ് സൊസൈറ്റി വിവര്‍ത്തനം ആദ്യമായി നടത്തി. രണ്ട് വര്‍ഷത്തിനു ശേഷം, വില്യം ആര്‍ച്ചര്‍ ഈ നാടകം പരിഷ്‌കരിച്ച് 'ആന്‍ എനിമി ഓഫ് ദി പീപ്പിള്‍' എന്നു പുനര്‍നാമകരണം ചെയ്തു. 1890-ല്‍ 'ഇബ്സന്റെ ദി ലേഡി ഫ്രം ദ സീ' എന്ന കൃതിയും എലീനോര്‍ വിവര്‍ത്തനം ചെയ്തു.
താന്‍ കൂടി ഭാഗമായ സോഷ്യല്‍ ഡമോക്രാറ്റിക് ഫെഡറേഷ(1884)നില്‍നിന്നും വേര്‍പിരിഞ്ഞവരോടൊപ്പം ചേര്‍ന്ന് എലീനോര്‍ സോഷ്യലിസ്റ്റ് ലീഗ് സ്ഥാപിച്ചു. അതിപ്രശസ്തനായ വില്യം മോറിസ് അതിലെ അംഗമായിരുന്നു. 1885-ല്‍, പാരീസില്‍ ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കാന്‍ അവര്‍ സഹായിച്ചു. അടുത്ത വര്‍ഷം, ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുവേണ്ടി പണം സ്വരൂപിക്കുന്നതിനായി, അവെലിങ്ങിനും ജര്‍മന്‍ സോഷ്യലിസ്റ്റ് വില്‍ഹെം ലീബ്നെക്റ്റിനും ഒപ്പം എലീനോര്‍ അമേരിക്കയില്‍ പര്യടനം നടത്തി.
തന്റെ രണ്ടാനച്ഛന്‍ എന്നു വിശേഷിപ്പിച്ച ഫ്രെഡറിക് ഏംഗല്‍സുമായുള്ള അവരുടെ ആജീവനാന്ത, സ്‌നേഹനിര്‍ഭരമായ ബന്ധവും ജോര്‍ജ് ബെര്‍ണാഡ് ഷാ, വില്‍ തോണ്‍, വില്‍ഹെം ലീബ്നെക്റ്റ്, ഹെന്റി ഹാവ്ലോക്ക് എല്ലിസ് എന്നിവരുമായുള്ള ദീര്‍ഘകാല കൂട്ടുകെട്ടും അവരുടെ പുരുഷ സൗഹൃദങ്ങളില്‍ ജ്വലിക്കുന്ന ഏടുകളാണ്. എലീനോര്‍ മാര്‍ക്‌സും ഒലിവ് ഷ്രെയിനറും തമ്മിലുള്ള അടുത്ത ഹൃദയബന്ധം സാഹിത്യ-രാഷ്ട്രീയ ചരിത്രത്തിന്റെ മാത്രമല്ല, ഹൃദയവിശാലതയുടെ അതിമഹത്തായ സ്ത്രീ സൗഹൃദങ്ങളില്‍ ഒന്നാണ്. ഒലിവ് പില്‍ക്കാലത്ത് 1913 കാലത്ത് പെസിഫിസത്തില്‍ ആകൃഷ്ടയായി മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നതായി കാണുന്നു.
സോഷ്യലിസ്റ്റുകള്‍ എന്ന നിലയില്‍ നമ്മള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന സ്വസന്ദേഹത്തിന്റെ ഉത്തരം തേടുന്ന യാത്രകളായിരുന്നു എലീനോറുടെ ക്ഷണഭംഗുര ജീവിതം. എലീനോറിന്റെ കുട്ടിക്കാലം മുതല്‍, 1860-കള്‍ മുതല്‍ ബ്രിട്ടനില്‍ സോഷ്യലിസം എന്നത് മുതലാളിത്തത്തിനെതിരായ പുതിയ ജനാധിപത്യ പോരാട്ടവുമായി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യയശാസ്ത്രമായിരുന്നു എന്ന് ആമുഖത്തില്‍ ജീവചരിത്രകാരി പറയുന്നുണ്ട്. 1860-കളിലും 1870-കളിലും ബ്രിട്ടനിലെ തദ്ദേശീയ സോഷ്യലിസ്റ്റുകള്‍ ആകെ ഒരു ചെറിയ ഹാളില്‍ കൊള്ളുവാനുള്ളതേ ഉണ്ടായിരുന്നുള്ളൂവെന്നും അതില്‍ ഏക മാര്‍ക്‌സ് എലീനോറായിരുന്നുവെന്നും ഹാളിന്റെ പകുതിയും അവരുടെ സുഹൃത്തുക്കളാവുമായിരുന്നു എന്നും റാച്ചേല്‍ ഹോംസ് പറയുന്നത് എറിക് ഹോബ്സ്ബോമിനെ ഉദ്ധരിച്ചാണ്. എലീനോറിന്റെ നിരീക്ഷണം അതിനോടൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്: ''തീര്‍ച്ചയായും, സോഷ്യലിസം ഇപ്പോള്‍ ഈ രാജ്യത്ത് ഒരു സാഹിത്യപ്രസ്ഥാനത്തെക്കാള്‍ ഒരല്പം മുകളിലെന്നേയുള്ളൂ.'' ആ സാഹിത്യപ്രസ്ഥാനത്തെ അതിന്റെ താളുകളില്‍നിന്നു തെരുവിലേക്കിറക്കി രാഷ്ട്രീയ വേദിയിലേക്കു കയറ്റുക എന്ന ദൗത്യമാണ് എലീനോര്‍ നിര്‍വ്വഹിച്ചത്. ബ്രിട്ടീഷ് സോഷ്യലിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലെ വലിയൊരു അധ്യായമാണ് എലീനോര്‍.
1895 നവംബറില്‍ ഇംഗ്ലീഷ് സോഷ്യലിസ്റ്റ് നേതാവ് ഏണസ്റ്റ് ബെല്‍ഫോര്‍ട്ട് ബാക്‌സിന് എഴുതിയ ഒരു തുറന്ന കത്തില്‍ എലീനോര്‍ തന്റെ നിലപാട് വ്യക്തമാക്കി: ഞാന്‍ തീര്‍ച്ചയായും ഒരു സോഷ്യലിസ്റ്റ് ആണ്, സ്ത്രീകളുടെ അവകാശങ്ങളുടെ പ്രതിനിധിയല്ല. സെക്‌സ് സംബന്ധ ചോദ്യവും അതിന്റെ സാമ്പത്തിക അടിത്തറയുമാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചത്. 'സ്ത്രീയുടെ അവകാശങ്ങള്‍' എന്നു വിളിക്കപ്പെടുന്നത് (നിങ്ങള്‍ക്കു മനസ്സിലാവുന്ന ഒന്ന് അതുമാത്രമാണെന്നു തോന്നുന്നു) ഒരു ബൂര്‍ഷ്വാ ആശയമാണ്. തൊഴിലാളിവര്‍ഗ്ഗത്തിന്റേയും വര്‍ഗ്ഗസമരത്തിന്റേയും വീക്ഷണകോണില്‍നിന്ന് സെക്‌സ് സംബന്ധ ചോദ്യത്തെ അഭിമുഖീകരിക്കാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. എലീനോറിന്റെ ധിഷണ അതായിരുന്നു.
മാര്‍ക്‌സിനെ ലോകം ഏറെ വായിച്ചത്, അദ്ദേഹത്തിന്റെ കൃതികള്‍ എലീനോറും അവെലിങ്ങും മറ്റും ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോഴാണ്, അതു കാണാനുള്ള ആയുസ് മാര്‍ക്‌സിന് ഉണ്ടായതുമില്ല.
എഡ്വേര്‍ഡും സോഷ്യലിസവും സ്വതന്ത്ര പ്രണയവും
ഫ്രെഞ്ച് വിപ്ലവത്തിന്റെ ശിശുവായിരുന്ന ഷെല്ലിയെന്ന് എലീനോര്‍ നിരീക്ഷിക്കുന്നുണ്ട്. മഹാനഗരത്തിലൂടെ കടന്നുപോകുമ്പോള്‍ സൈത്നയുടെ പാതയില്‍ തടിച്ചുകൂടിയ 'വന്യമായ കണ്ണുകളുള്ള' വനിതകള്‍ ഷെല്ലിയിലേക്കെത്തുന്നത് ഫ്രെഞ്ച് വിപ്ലവാനന്തര പാരീസില്‍ നിന്നുമാണ്, ഷെല്ലിയുടെ കാവ്യഭാവനയുടേയും ചരിത്രബോധത്തിന്റേയും തെളിവാര്‍ന്ന ഉദാഹരണം എലീനോര്‍ തേടിയ വരികളുടെ മൊഴിമാറ്റമാണ് താഴെ.
''പൊരുതി, നിശ്ചയദാര്‍ഢ്യത്തോടെയവര്‍
ഭൂമിയുടെ മിഥ്യാഭിമാനവും അല്പത്വവും ഇടിച്ചുനിരത്തി,
പൊട്ടിച്ചെറിഞ്ഞൂ, ചങ്ങലകള്‍,
മരവിച്ച ആചാരങ്ങളുടെ ചങ്ങലകള്‍,
അവരുടെ കാലത്ത് പകല്‍ നക്ഷത്രങ്ങളായവര്‍...''
ക്യൂന്‍ മാബ് എന്ന കവിതയിലെ വരികളിലെ ഷെല്ലിയുടെ വിപ്ലവവീര്യമാണ് എലീനോറിനെ ആകര്‍ഷിച്ചത്.
1818-ല്‍ കാള്‍ മാര്‍ക്‌സ് ജനിക്കുന്നതിനു മുന്നേ 1816-ലാണ് വിപ്ലവവീര്യം തുടിക്കുന്ന ഷെല്ലിയുടെ ഈ വരികള്‍ ഫീലിങ്ങ്സ് ഓഫ് എ റിപ്പബ്ലിക്കന്‍ ഓണ്‍ ദ ഫാള്‍ ഓഫ് ബോണപ്പാര്‍ട്ട് എന്ന കവിതയില്‍ വരുന്നത്. മൊഴിമാറ്റത്തിലേക്ക്:
''അടിതെറ്റിയ സ്വേച്ഛാധിപതി, നിന്നെ ഞാന്‍ വെറുത്തു!
ഞാന്‍ ഞരങ്ങി, പദ്ധതികളൊന്നുമില്ലാത്തൊരു അടിമ,
നിന്നെപ്പോലെ എനിക്കൊന്ന് ആനന്ദിക്കണം,
നിന്നെപ്പോലെ എനിക്കൊന്ന് നൃത്തമാടണം
വിമോചനത്തിന്റെ ശവക്കുഴികളില്‍...''
സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു മുന്നില്‍ നീതിക്കും ധര്‍മ്മത്തിനും പുല്ലുവില കല്പിക്കാത്ത, മറ്റെല്ലാം തന്റെ താല്പര്യങ്ങള്‍ക്കു കീഴെയാവുന്ന സ്വേച്ഛാധിപതികളുടെ ലോകമാണ് കവിതയുടെ പ്രമേയം.
മാര്‍ക്‌സ് വിഭാവനചെയ്ത ഭരണകൂടങ്ങള്‍ പൊഴിഞ്ഞുവീഴുന്ന റൊമാന്റിക്കലായ ലോകം, സ്വാഭാവികമായും പരമമായ സ്വാതന്ത്ര്യത്തിന്റേതാവണം, പുലര്‍ന്നാലും ഇല്ലെങ്കിലും. ഷെല്ലി വിഭാവനചെയ്ത സ്വതന്ത്ര പ്രണയത്തിന്റെ ലോകവും പരമമായ സ്വാതന്ത്ര്യത്തിന്റേതാണ്, വിശ്വാസമെന്ന സ്വകാര്യസ്വത്തില്ലാത്ത ആണ്‍പെണ്‍ ബന്ധങ്ങളുടെ സൗന്ദര്യം, കടപ്പാടുകളെപ്പറ്റി, ബാധ്യതകളെപ്പറ്റി ചിന്തിക്കാനില്ലാത്ത ഒരു ബന്ധം. ഓഷോ ശ്രമിച്ചതും അതിലേക്കാണ്. ഇഷ്ടമുള്ളവരോട് പ്രണയവും ലൈംഗികബന്ധവും പുലരുന്ന ഒരു ഭാവിലോകത്തെപ്പറ്റിയാണ് ഷെല്ലി എഴുതിയത്, തന്റെ പങ്കാളികളോട് അങ്ങനെ തന്നെ ജിവിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അവിടെ ബന്ധത്തിലേക്കു നയിക്കുന്നത് ബാഹ്യമായ ഒന്നുമല്ല, മറിച്ച് മനസ്സില്‍ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം, സ്വാഭാവികമായും അതു ശരീരത്തിലേക്കു പകരുന്ന വികാരവും.
എല്ലാം ഒരു തുടര്‍ച്ചയുടെ, ഇവല്യൂഷന്റെ ഭാഗമാണ് എന്ന വ്യക്തമായ ബോധമുണ്ടായിരുന്നു എലീനോറിന്. ഉട്ടോപ്യന്‍ സോഷ്യലിസത്തില്‍നിന്നും മുന്നോട്ടു പോയതാണ് മാര്‍ക്‌സിന്റെ സോഷ്യലിസം. അതൊരു മതമാവാതെ അതിനെ മുന്നോട്ടെടുക്കാനുള്ള മിഴിവാര്‍ന്ന പ്രവര്‍ത്തനങ്ങളായിരുന്നു, പ്രക്ഷോഭങ്ങളുമായിരുന്നു എലീനോറിന്റെ ജീവിതം. തന്റെ ജീവിതം തന്നെ മാര്‍ക്‌സും ഏംഗല്‍സും പകര്‍ന്ന ബോധച്ചൂടിന്റെ പരീക്ഷണശാലയാക്കിയ പ്രതിഭ. അങ്ങനെ അതികരുത്തയായ ഒരുവള്‍ വീണുപോവുന്നത്, ആത്മഹത്യയിലേക്ക് അഭയം തേടുന്നത് താന്‍ കൂടെ ജീവിച്ച ജീവിതപങ്കാളി തന്നെ വഞ്ചിച്ച് മറ്റൊരാളെ രഹസ്യമായി വിവാഹം ചെയ്തു എന്നറിഞ്ഞപ്പോഴാണ്. അവസാനമായി താന്‍ സ്‌നേഹിച്ച, കൂട്ടുകൂടിയ, കൂട്ടുചേര്‍ന്ന് ഒട്ടനവധി രചനകള്‍ നടത്തിയ എഡ്വേര്‍ഡ് അവെലിങ്ങിനെഴുതിയ കത്തില്‍ പറയുന്നു: നിന്നോട് എനിക്കൊന്നും പറയാനില്ല, ഒരു വാക്കുമാത്രം - സ്‌നേഹം. മനുഷ്യമനസ്സിന്റെ സഞ്ചാരവഴികള്‍ നിയതമല്ല, ആവുകയില്ല, ആവുകയുമരുത്. അതുതന്നെയാണ് ജീവിതത്തിന്റെ സൗന്ദര്യം. മേരി വോള്‍സ്റ്റോണ്‍ ക്രാഫ്റ്റിന്റേതായാലും എലീനോറിന്റേതായാലും ചിന്തകള്‍ ശരിയായിരുന്നു, പക്ഷേ, കാലവും പങ്കാളികളും ശരിയായിരുന്നില്ലെന്നുവേണം കരുതാന്‍.
അവെലിങ്ങ് എലീനോറിനെ വിട്ടുപോയി 1897 ജൂണ്‍ എട്ടിന് തന്റെ തൂലികാനാമം ഉപയോഗിച്ച് ഇവാ ഫ്രൈ എന്ന യുവനടിയെ രഹസ്യമായി വിവാഹം കഴിച്ചു. പിന്നീട് കിഡ്നി രോഗബാധിതനായി ചാവുമെന്ന അവസ്ഥയില്‍ അയാള്‍ എലീനോറിലേക്ക് മടങ്ങിയത് സെപ്തംബറില്‍. തന്റെ കഴിവുകളത്രയും സമ്പാദ്യവും തീര്‍ത്ത് കടവും വാങ്ങി ഗുരുതരമായ രോഗാവസ്ഥയില്‍നിന്നും എഡ്വേര്‍ഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തി, ആരോഗ്യം വീണ്ടെടുത്തു നല്‍കി എലീനോര്‍. അതിന് എഡ്വേര്‍ഡ് നന്ദിപറഞ്ഞത് എലീനോറിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു; തന്നെ ജീവിപ്പിച്ചെടുത്ത എലീനോര്‍, എഡ്വേര്‍ഡിന് എന്തായിരുന്നു എന്നു മനസ്സിലാക്കാന്‍ താഴെ ഭാഗം മുഴുവനായും വേണ്ടിവരില്ല.
''ദ ഡെനില്‍ താമസിക്കുന്ന ഒരു എഴുത്തുകാരന്‍'' എന്ന് കോടതിയില്‍ അവതരിപ്പിച്ച ആദ്യ സാക്ഷി അവെലിങ്ങ് ആയിരുന്നു:
ചോദ്യം ചെയ്ത കുറ്റാന്വേഷകന്‍: മരിച്ചയാള്‍ നിങ്ങളുടെ ഭാര്യയായിരുന്നോ?
അവെലിങ്ങ്: നിയമപരമായോ അല്ലയോ?
കുറ്റാന്വേഷകന്‍: നിങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു മനുഷ്യനാണ്. മരിച്ചയാളെ നിങ്ങള്‍ വിവാഹം കഴിച്ചിരുന്നോ?
അവെലിങ്ങ്: നിയമപരമായി ഇല്ല.
കുറ്റാന്വേഷകന്‍: എത്രയായിരുന്നു അവളുടെ പ്രായം?
അവെലിങ്ങ്: 40 ആണെന്നു തോന്നുന്നു, എനിക്ക് തീര്‍ച്ചയില്ല.
ഒടുവില്‍ 1898 ഏപ്രില്‍ നാലിന് ലെവിഷാമിലെ ഉപജില്ലയിലെ സിഡെന്‍ഹാമില്‍ എലീനറുടെ മരണം രജിസ്റ്റര്‍ ചെയ്തു: 'എലീനര്‍ മാര്‍ക്‌സ്, 40 വയസ്സ്, അവിവാഹിതയായ സ്ത്രീ.' എഡ്വേര്‍ഡിന്റെ മൊഴി പ്രകാരം റിപ്പോര്‍ട്ടില്‍ 43 വയസ്സ് 40 ആയി, എലീനോര്‍ തനിച്ചു യാത്രയായി.
എഡ്വേര്‍ഡ് പിന്നെ ഏറെക്കാലം ജീവിച്ചില്ല, തന്നെ മറന്നും നോക്കാന്‍ എലീനോര്‍ ഇല്ലായിരുന്നു; രോഗം അയാളേയും കൊണ്ടുപോയി. വിലാപയാത്രയില്‍ പങ്കെടുത്തവരോട് എഡ്വേര്‍ഡ് തലേദിവസം കണ്ട ഫുട്ബോള്‍ മത്സരത്തെപ്പറ്റിയായിരുന്നു സംസാരിച്ചത്. പിന്നീട് എലീനോറുടെ ചിതാഭസ്മം സ്വീകരിച്ചില്ലെങ്കിലും സ്വത്തുക്കള്‍ മുഴുവനായും എഡ്വേര്‍ഡ്, എലീനോറുടെ വില്‍പ്പത്രം നശിപ്പിച്ച് അടിച്ചുമാറ്റിയതായും ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
അവെലിങ്ങിനെ ക്രിമിനല്‍ വിചാരണയ്ക്ക് വിധേയനാക്കാനുള്ള മുറവിളി അയാളുടെ ഹ്രസ്വമായ ജീവിതകാലം മുഴുവന്‍ തുടര്‍ന്നു. ബേണ്‍സ്റ്റൈന്‍ നിശിതമായി നിരീക്ഷിച്ചതുപോലെ, ''പാര്‍ട്ടി താല്പര്യങ്ങളൊന്നും കണക്കിലെടുക്കാതിരുന്നെങ്കില്‍, ആളുകള്‍ അവെലിങ്ങിനെ പറിച്ചുചീന്തുമായിരുന്നു.'' പിന്നെ കേവലം നാലുമാസം, അവെലിങ്ങിന്റെ മരണം അയാളുടെ ചോരയ്ക്കായുള്ള മുറവിളികള്‍ക്കു വിരാമമിട്ടു.
സ്വതന്ത്ര ലോകം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വതന്ത്ര പ്രണയം
ഇവയോട് ആരാധനയില്ലാത്തവര്‍ ആരാണ്? നിലവില്‍ സ്വതന്ത്ര ലോകം ഏറെയും സ്വകാര്യസ്വത്തിനു ചുറ്റിലുമാണ്. അങ്ങനെ നോക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി, സുതാര്യതയ്ക്കുവേണ്ടി അവസാനിക്കേണ്ടത് രഹസ്യാത്മകതയാണ്. യഥാര്‍ത്ഥ പ്രണയം ലോകത്ത് സുഗമമായി ഒഴുകിയിട്ടില്ല എന്നു പറഞ്ഞത് ഷേക്സ്പിയറാണ്. ലോകത്ത് ഒരു ചട്ടക്കൂടില്‍ ഒതുങ്ങുന്ന ജീവിയല്ല മനുഷ്യന്‍, മറ്റേതു ജീവിയേയും പോലെ പ്രകൃതി സംവിധാനം ചെയ്ത ഒരു മൃഗമാണ്. മറ്റു മൃഗങ്ങളില്‍നിന്നുള്ള കാര്യമായ വ്യത്യാസം മനുഷ്യനു വിശ്വാസത്തിന്റെ കാര്യത്തിലുണ്ട്.
മറ്റു ജീവികളുടെ വിശ്വാസം അവയില്‍ തന്നെയാണ്, അത്യുന്നതങ്ങളിലെ പരുന്തിന്റെ വിശ്വാസം അതിന്റെ ചിറകുകളിലാണ്, കടുവയുടേത് അതിന്റെ കരുത്തിലാണ്, മാനിന്റേത് അതിന്റെ കാലിന്റെ വേഗതയിലും. മനുഷ്യന്റെ യാത്ര വണ്ടിപിടിച്ചാവുമ്പോള്‍ വിശ്വാസം ഡ്രൈവറിലാവുക സ്വാഭാവികമാണ്. ആ ഡ്രൈവറിലെ വിശ്വാസത്തിന്റെ വകഭേദമാണ് പങ്കാളിയിലും ദൈവത്തിലും മതത്തിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള വിശ്വാസം.
സ്വകാര്യസ്വത്ത് എന്നതില്‍ സ്വകാര്യതയുണ്ട്. സ്വകാര്യതയുടെ ഒരു ഭാഗം രഹസ്യാത്മകതയാണ്. ബന്ധങ്ങളില്‍ വേണ്ടത് സ്വകാര്യതയല്ല, മറിച്ച് സുതാര്യതയാണ്; സ്വീകാര്യതയും. സ്വാതന്ത്ര്യവും സ്വത്തും ഒത്തുപോവും. സ്വാതന്ത്ര്യവും സ്വകാര്യത അല്ലെങ്കില്‍ രഹസ്യാത്മകതയും ഒരുകാരണവശാലും ഒത്തുപോവുകയില്ല. മതരാഷ്ട്രങ്ങളേയും ഫാസിസ്റ്റ് ഭരണകൂടങ്ങളേയും നോക്കിയാല്‍ മനസ്സിലാവുന്ന കാര്യമാണ്.
എലീനോറിന് അവെലിങ്ങിലുള്ള വിശ്വാസം പൊടുന്നനെ ഇല്ലാതായപ്പോഴാണ് 43-ാം വയസ്സില്‍ അവര്‍ ആത്മഹത്യയിലേക്ക് അഭയം തേടിയത്. ഇനി തനിക്ക് മറ്റൊരു യുവതിയെ ഇഷ്ടമാണെന്ന സത്യം പറഞ്ഞ് അവെലിങ്ങ് ഇറങ്ങിപ്പോയിരുന്നു എങ്കില്‍ എലീനോര്‍ ആത്മഹത്യ ചെയ്യുമായിരുന്നോ? വഴിയില്ല. കാരണം അവിടെ വിശ്വാസവഞ്ചന നടക്കുന്നില്ല. വ്യക്തിയുമായുള്ള ബന്ധം ഒരു സ്വകാര്യസ്വത്തായി വരുന്നിടത്താണ് സുതാര്യത പോയി രഹസ്യാത്മകത കൈവരുന്നത്. അത്രമേല്‍ ബൗദ്ധികതലത്തില്‍ നിലകൊള്ളുന്ന എലീനോറിനെ തകര്‍ത്തുകളഞ്ഞത് അതാവണം. അവെലിങ്ങിന്റെ മറ്റൊരു സ്ത്രീയുമായുള്ള രഹസ്യബന്ധം. എത്ര ഉന്നതമായ ബോധത്തിന്റെ തലത്തിലും ബന്ധങ്ങള്‍ക്കു പരമമായ മൂല്യമുള്ള ഒരു സ്വകാര്യസ്വത്തിന്റെ രൂപം കൈവരുന്നുണ്ട്. അതു നഷ്ടപ്പെടുക സമം മരണമെന്ന സൂത്രവാക്യത്തിനുള്ള സാധ്യത അതു തുറന്നിടുന്നുമുണ്ട്. പലതവണ പരാജയപ്പെട്ടതാണെങ്കിലും മേരി വോള്‍സ്റ്റോണ്‍ ക്രാഫ്റ്റിന്റെ ആത്മഹത്യാശ്രമങ്ങളുടെ കാരണവും മറ്റൊന്നായിരുന്നില്ല. ആത്മഹത്യാക്കുറിപ്പുകളും ഏറെ വ്യത്യസ്തമായിരുന്നില്ല. നിഴലിച്ചത് അതിലത്രയും അവരുടെ പങ്കാളികളോടുള്ള സ്‌നേഹം മാത്രമായിരുന്നു.
എലീനോര്‍ കളമൊഴിഞ്ഞപ്പോള്‍
എലീനോര്‍ മാര്‍ക്‌സിന്റെ ജീവിതവും താന്‍ മുഴുവനായും ഉള്‍ക്കൊണ്ട മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദംപോലെ വൈവിധ്യ- വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. ലോകത്തിലെ അതിപ്രശസ്തനായ തത്ത്വചിന്തകനായ പിതാവ്, കാള്‍ മാര്‍ക്‌സ് എഴുതി: ആധുനിക കുടുംബത്തില്‍ ഭ്രൂണത്തില്‍ ദാസ്യം മാത്രമല്ല, അടിമത്ത വ്യവസ്ഥതന്നെയാണ് അടങ്ങിയിരിക്കുന്നത്. പിന്നീട് സൊസൈറ്റിയിലും സ്റ്റേറ്റില്‍ തന്നെയും വ്യാപകമായി വന്‍തോതില്‍ വളരുന്ന വൈരുദ്ധ്യങ്ങള്‍ കൃത്യമായി സൂക്ഷ്മമായ രൂപത്തില്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് കുടുംബം. ഒരുപക്ഷേ, എല്ലാ വൈരുദ്ധ്യങ്ങളുടേയും ഏറ്റവും ചെറിയ യൂണിറ്റ്.
പിതാവ് മാര്‍ക്‌സ് സിദ്ധാന്തമായിരുന്നെങ്കില്‍, പുത്രി എലീനോര്‍ പ്രയോഗമായിരുന്നു. ഒരു ഫെമിനിസ്റ്റിനെ സംബന്ധിച്ചിടത്തോളം പൊതുവും സ്വകാര്യവും അവിഭാജ്യ മണ്ഡലങ്ങളാണെന്ന് അവര്‍ 'ദ വുമണ്‍ ക്വസ്റ്റ്യന്‍' എന്ന കൃതിയില്‍ എഴുതി. അവളുടെ സമകാലികര്‍, അനുകൂലിച്ചവരും എതിര്‍ത്തവരും ഒരുപോലെ എലീനോറെ കണ്ടത് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ തീവ്ര സാമൂഹിക പരിഷ്‌കര്‍ത്താവും നേതാവും ആയാണ്. ട്രേഡ്സ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ (ടിയുസി) ഫസ്റ്റ് സെക്രട്ടറി വില്‍ തോണ്‍, ബ്രിട്ടന് അതിന്റെ മുന്‍നിര പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റിനെ നഷ്ടപ്പെട്ടുവെന്നാണ് എലീനറുടെ അനുസ്മരണത്തില്‍, ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു പറഞ്ഞത്. ഏവരുടേയും വാക്കുകളില്‍ അവരുടെ നന്മകള്‍, കഴിവുകള്‍, അതെല്ലാറ്റിനോടുമുള്ള ആരാധനകളായിരുന്നു നിഴലിച്ചിരുന്നത്. ലോകത്ത് അവരെപ്പറ്റി പ്രതികൂലമായ ഒരു പരാമര്‍ശം പോലും സാധ്യമല്ലെന്നായിരുന്നു എലീനോറുടെ സുഹൃത്ത് ഹെന്റി ഹാവ്ലോക്ക് എല്ലിസ് എഴുതിയത്.
ഏറ്റവും വലിയ മേന്മയായി എനിക്കു തോന്നുന്നത്, തന്റെ പിതാവിന് അവരുടെ വീട്ടുവേലക്കാരിയായിരുന്ന ഹെലന്‍ ഡിമോത്തില്‍ ജനിച്ച ജനനരേഖകളില്‍ പിതാവിന്റെ പേരില്ലാതിരുന്ന ഫ്രഡറിക് ഡിമോത്തുമായുള്ള ആയുഷ്‌കാല വൈകാരിക ബന്ധമാണ്. ഫ്രെഡ്ഡി എന്നായിരുന്നു ആ സംബോധനകളൊക്കെയും തന്റേതായ എല്ലാ വിശ്വാസവഞ്ചനകളുടെ വേദനകളും എലീനോര്‍ പങ്കുവെച്ചത്, പലപ്പോഴും സഹായം തേടിയതും ഫ്രെഡ്ഡി എന്ന തുല്യദു:ഖിതനോട് ആയിരുന്നു.
1897 സെപ്തംബറില്‍ എലീനോര്‍ ഫ്രെഡ്ഡിക്ക് എഴുതി: ''ഞാന്‍ വളരെ ഏകാന്തയാണ്, വളരെ ഭയാനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു: സമ്പൂര്‍ണ്ണ നാശം - എല്ലാം, അവസാന ചില്ലിക്കാശും കഴിഞ്ഞു, ലോകത്തെ മുഴുവന്‍ നാണക്കേടും തലയിലുണ്ട്. ലോകം ഭയാനകമാണ്. പക്ഷേ, അതിനേക്കാള്‍ മോശമായി അതെനിക്കു മുന്നില്‍ സ്വയം അവതരിക്കുകയാണ്. എന്തെങ്കിലും ഒരുപദേശം നല്‍കാന്‍ കഴിയുന്ന ഒരാളെ എനിക്ക് ആവശ്യമുണ്ട്. അന്തിമ തീരുമാനവും ഉത്തരവാദിത്വവും എനിക്കു തന്നെയാണെന്ന് എനിക്കറിയാം. എന്നാല്‍പോലും ഒരു ചെറിയ ഉപദേശവും സൗഹൃദപരമായ സഹായവും അത്രമേല്‍ എന്നെ സഹായിക്കും.''
ഒലിവ് ഷ്രെയ്നര്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഡോളി റാഡ്ഫോര്‍ഡിന് എഴുതി: എനിക്കു മനസ്സില്‍ തെല്ലും സംശയമില്ല, അവള്‍ അവെലിങ്ങിന്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചു കളഞ്ഞത്. എന്റെ പ്രതിമാസ അവലോകനങ്ങളിലൊന്നില്‍ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാന്‍ ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ, അവനെക്കുറിച്ച് (എഡ്വേര്‍ഡ്) സത്യം പറയാന്‍ കഴിയാത്തതിനാല്‍ എനിക്ക് അവളെക്കുറിച്ച് എഴുതാന്‍ കഴിയാതെ പോയി. അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോര്‍ മരിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അവള്‍ അവനില്‍നിന്നു രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.''
എലീനോര്‍ മാര്‍ക്‌സ് തന്റെ ജീവിതത്തിലെ വൈരുദ്ധ്യ-വൈവിദ്ധ്യങ്ങള്‍ ലോകത്തിനു വിചാരണ ചെയ്യാനായി വിട്ടുനല്‍കി വിടവാങ്ങി. രാഷ്ട്രീയ പ്രവര്‍ത്തകയും ചിന്തകയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ എലീനോറിന്റെ ജീവിതം കടന്നുപോവുമ്പോള്‍ ഒരു ചോദ്യം നമുക്കായി അവശേഷിപ്പിക്കുന്നുണ്ട്: അത് സാമൂഹിക നിലനില്‍പ്പിനുള്ള, പൊതുതാല്പര്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രയാണത്തില്‍ വ്യക്തിപരമായ ഉത്തരവാദിത്വം എന്താണ്? ജീവിതപങ്കാളികളോടുള്ള സത്യസന്ധത സ്വാതന്ത്ര്യം എന്ന പദത്തില്‍ റദ്ദുചെയ്യപ്പെടുന്നില്ല.
എലീനോര്‍ മാര്‍ക്‌സ് ഒരു പൂര്‍ണ്ണ മനുഷ്യനായിരുന്നു, ഏവരെയും പോലെ പോരായ്മകളും നിരാശകളും ഞെട്ടുന്ന പരാജയങ്ങളും ഒക്കെ നെയ്‌തെടുത്ത വൈരുദ്ധ്യങ്ങളുടെ മഹാജീവിതം; പൊതു അല്ലെങ്കില്‍ സ്വകാര്യം എന്ന ഗണങ്ങളിലേക്ക് ചുരുക്കിയൊതുക്കാന്‍ കഴിയാത്ത പ്രതിഭ. രാഷ്ട്രീയക്കാരിയും ചിന്തകയുമായ എലീനോറിന് അവരുടെ അവസരങ്ങള്‍ ഉപയോഗിക്കാനായിട്ടുണ്ടാവാം. എലീനോറിലെ പെണ്ണിന് എന്തുമാത്രം വിജയിക്കാനായി എന്നു പരിശോധിക്കുകയാണ് എലീനോര്‍ മാര്‍ക്‌സ് എ ലൈഫ് എന്ന ജീവചരിത്രത്തിലൂടെ റാച്ചേല്‍ ഹോംസ്.
പുസ്തകത്തില്‍നിന്ന് ചില മൊഴിമാറ്റങ്ങള്‍
''അവളുടെ കുട്ടിക്കാലം തൊട്ടേ സമൂഹത്തില്‍ സൗഹൃദപരവും നിസ്വാര്‍ത്ഥവുമായ ഇടപെടലുകളായിരുന്നു, അതുകൊണ്ടുതന്നെ മറ്റു കുട്ടികള്‍ ടുസ്സി(എലീനോര്‍)യുടെ നേതൃത്വത്തെ, മുന്‍കൈകളെ അംഗീകരിച്ചു. തമാശക്കാരിയായ, ധീരയും സദാ പ്രസന്നവദനയുമായ അവള്‍ തന്റെ കളിഗ്രൂപ്പില്‍നിന്ന് ആരെയും ഒരിക്കലും ഒഴിവാക്കിയില്ല. പരിസരങ്ങളില്‍ അവളുടെ ജനപ്രീതി കാരണം, മാര്‍ക്‌സ് കുടുംബത്തെ അയല്‍വാസികള്‍ മുഴുവനായും 'ടുസീസ്' എന്നാണ് വിളിച്ചുപോന്നത്.'' (അധ്യായം ഒന്ന് - ഗ്ലോബല്‍ സിറ്റിസണ്‍)
''എലീനോര്‍ മാര്‍ക്‌സ് ഇല്ലായിരുന്നെങ്കില്‍, 19-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യരില്‍ ഒരാളുടേയും അദ്ദേഹത്തിന്റെ അടുത്ത കുടുംബത്തിന്റേയും ജീവിതം ഒരു അടഞ്ഞ വാതിലായി അവശേഷിക്കുമായിരുന്നു, ഷേക്സ്പിയറെക്കുറിച്ച് അറിയുന്നതിനേക്കാള്‍ കുറച്ചു മാത്രമേ കാള്‍ മാര്‍ക്‌സിനെക്കുറിച്ച് നമുക്ക് അറിയുമായിരുന്നുള്ളൂ. എലീനോറിനെ മനസ്സിലാക്കാന്‍ ആ കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയേണ്ടതുണ്ട്.'' (അധ്യായം ഒന്ന് - ഗ്ലോബല്‍ സിറ്റിസണ്‍)
''അവര്‍ക്കിടയില്‍, മാര്‍ക്‌സും ജെന്നി വോണ്‍ വെസ്റ്റ്ഫാലനും അഞ്ച് പ്രാഥമിക ഭാഷകള്‍ സംസാരിച്ചു. കാളിന്റെ വീട്ടില്‍ ജര്‍മന്‍, ഡച്ച്, യീദിഷ് ഭാഷകള്‍. ജെന്നിയുടെ വീട്ടില്‍ ജര്‍മന്‍, ഫ്രെഞ്ച്, ഇംഗ്ലീഷ്. അവരുടെ അലസഗമനങ്ങളില്‍, ജെന്നി ഷേക്സ്പിയറേയും വോള്‍ട്ടയറിനേയും ഉദ്ധരിച്ചു, ഇംഗ്ലീഷും ഫ്രെഞ്ചും മനസ്സിലാകാത്ത ചെറുപ്പക്കാരനായ കാളിനെ മോഹിപ്പിച്ചു. താരതമ്യേന കുട്ടിയായിരുന്ന, കാള്‍ ജെന്നിയെ അറിഞ്ഞത് തന്റെ മൂത്ത ചേച്ചി സോഫിയുടെ സുഹൃത്തായിട്ട് ആയിരുന്നു. ഇപ്പോഴാണ്, അവന്‍ അവളെ പുതിയ ഒരു കണ്ണിലൂടെ കാണുന്നത്. കാള്‍ ഉത്സാഹിയും താര്‍ക്കികനുമായിരുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു, ജെന്നി പക്ഷേ, ട്രയറിന്റെ സംസാരവിഷയമായിരുന്നു: ആരെയും മാസ്മരികവലയത്തിലാക്കുന്ന അഭിലഷണീയവുമായ വ്യക്തിത്വം, കലഹപ്രിയനായ കാളിനെപ്പോലും ചെറുതായി ഭയപ്പെടുത്തുന്ന മിന്നുന്ന ധിഷണയും ആ സൗന്ദര്യം പോലെ തിളങ്ങുന്ന ബുദ്ധിയുമുള്ള പെണ്‍കുട്ടി.'' (അധ്യായം രണ്ട് - ദ ടുസ്സീസ്)
''ബ്രിട്ടീഷ് മ്യൂസിയം റീഡിംഗ് റൂമില്‍ വച്ച് ടുസ്സിയോട് സ്വയം പരിചയപ്പെടുത്തിയ ജോര്‍ജ് ബെര്‍ണാഡ് ഷാ, താന്‍ ജനിച്ചത് 50 വയസ്സ് മുന്‍പായിപ്പോയി എന്നു പറഞ്ഞിരുന്നു. ടുസ്സിയുടെ കാര്യത്തിലും ഇതുതന്നെ പറയാം. 50 വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ചിരുന്നു എങ്കില്‍ അഭിനയശേഷി വച്ച് അവള്‍ സിനിമയില്‍ അവളുടെ കഴിവിന്റെ ഏറ്റവും സ്വാഭാവിക അന്തരീക്ഷം കണ്ടെത്തിയിരുന്നേനെ.'' (അധ്യായം 11 - ദി റീഡിംഗ് റൂം)
''ഈ കാലയളവിലാണ് ജോര്‍ജ് ബെര്‍ണാഡ് ഷാ റീഡിംഗ് റൂമില്‍ വച്ച് ടുസ്സിയെ സ്വയം പരിചയപ്പെടുത്തിയത്. സ്വയം ഒരു കമിതാവായി സങ്കല്പിച്ച ഷാ, എലീനോര്‍ സംസാരിക്കുന്ന എല്ലാവരേയും നിരീക്ഷിച്ചുകൊണ്ടിരുന്ന എഡ്വേര്‍ഡ് അവെലിങ്ങിന്റെ നിഴല്‍ പുസ്തകങ്ങളുടെ അടുക്കുകളിലൂടെ ചുറ്റിക്കറങ്ങുന്നത് ആദ്യം അറിഞ്ഞിരുന്നില്ല. എലീനോറിനെ കണ്ടുമുട്ടിയതു മുതലാണ് ഷായുടെ രാഷ്ട്രീയത്തോടുള്ള താല്പര്യം വളര്‍ന്നത്. സോഷ്യലിസത്തിലും അവളുടെ പിതാവിന്റെ പ്രവര്‍ത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യമാണ് മൂലധനം വായിക്കാന്‍ ഷായെ പ്രേരിപ്പിച്ചത്. ഈ അനുഭവത്തെ 'എന്റെ കരിയറിലെ വഴിത്തിരിവ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.'' (അധ്യായം 11 - ദി റീഡിംഗ് റൂം)
''എലീനോര്‍ എഡ്വേര്‍ഡിന്റെ ബൗദ്ധികവും ലൈംഗികവുമായ ഊര്‍ജ്ജം ആസ്വദിച്ചു; അവരുടെ അഭിരുചികള്‍ ഏറെക്കുറെ ഒന്നുതന്നെയായിരുന്നു, അവര്‍ സോഷ്യലിസത്തോട് യോജിച്ചു; ഇരുവരും തിയേറ്ററിനെ സ്‌നേഹിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിലെ വിവാഹജീവിതത്തിന്റെ സ്‌കെയിലില്‍, ഇവയെല്ലാം അവരുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന നല്ല വശങ്ങള്‍ ആയിരുന്നു. കൂടുതല്‍ പ്രശ്‌നകരമെന്നു പറയട്ടെ, എലീനോര്‍ കുട്ടികള്‍ ഉണ്ടാവാന്‍ ആഗ്രഹിച്ചു; എന്നാല്‍, എഡ്വേര്‍ഡ് വിഷയത്തില്‍ ആടിക്കളിച്ചു. രണ്ടുപേര്‍ക്കും വേണ്ടിയുള്ള വീട്ടുജോലിയിലേക്ക് അവള്‍ മാത്രമായി ചുരുങ്ങിപ്പോയത് എലീനറെ വെറുപ്പിച്ചു, വീട്ടുജോലികളില്‍ അവര്‍ താല്പരയായിരുന്നുമില്ല.'' (അധ്യായം 13 പ്രൂഫ് അഗെയ്സ്റ്റ് ഇല്യൂഷന്‍സ്)
എലീനോര്‍ തന്റെ ആദ്യ അമേരിക്കന്‍ പ്രസംഗത്തില്‍ ഫെമിനിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനു ശേഷം, യേല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും ഉള്‍പ്പെട്ട ന്യൂ ഹേവനിലെ സദസ്സിനെ എലീനോര്‍ ആകര്‍ഷിച്ചു; സോഷ്യലിസ്റ്റ് ആധുനികതയെ വലിയൊരു മധ്യവര്‍ഗ്ഗക്കാരും പണക്കാരുമായ പ്രേക്ഷകര്‍ക്കു മുന്നില്‍ ഭംഗിയായി അവതരിപ്പിച്ചു. അമേരിക്കക്കാര്‍ ക്ലാസ്, സെല്‍ഫ് ബെറ്റര്‍മെന്റ് കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തമായ ആശയം വച്ചുപുലര്‍ത്തുന്നവരാണെന്ന് ടുസ്സി പെട്ടെന്നു മനസ്സിലാക്കി (അമേരിക്കയിലെ സോഷ്യലിസ്റ്റ് ലേബര്‍ പാര്‍ട്ടി ക്ഷണം സ്വീകരിച്ച് നടത്തിയ നാലു മാസക്കാല പ്രസംഗപര്യടനം 1886) (അധ്യായം 16 -ലേഡി ലിബര്‍ട്ടി).
അമേരിക്കയില്‍ അവര്‍ സഞ്ചരിച്ച എല്ലായിടത്തും എലീനോര്‍ തൊഴിലാളിവര്‍ഗ്ഗ സ്ത്രീകളുമായും കുട്ടികളുമായും അവരുടെ ജീവിതത്തേയും തൊഴില്‍ സാഹചര്യങ്ങളേയും കുറിച്ച് അഭിമുഖം നടത്തി. ഫാക്ടറി ഉടമകളുമായും ഫോര്‍മാന്മാരുമായും ലേബര്‍ സൂപ്രണ്ടുമാരുമായും അവര്‍ സംസാരിച്ചു. മുതലാളിമാര്‍ സ്ത്രീകളേയും കുട്ടികളേയും ജോലിക്കെടുക്കാന്‍ ഇഷ്ടപ്പെടുന്നതായി അവര്‍ കണ്ടെത്തി. സ്ത്രീകള്‍ കുറഞ്ഞ വേതനം എടുക്കുകയും സംഘടിക്കാനോ സമരം ചെയ്യാനോ ശ്രമിച്ചാല്‍ ഭീഷണിപ്പെടുത്താനും കീഴ്പെടുത്താനും എളുപ്പമാണെന്ന് അവര്‍ മനസ്സിലാക്കി. കുട്ടികളേ, അതിലും കൂടുതലായും. (അധ്യായം 16 -ലേഡി ലിബര്‍ട്ടി)
അമേരിക്കന്‍ പര്യടനാവസാനം റോസന്‍ബെര്‍ഗ് അവെലിങ്ങില്‍ സാമ്പത്തിക ദുരുപയോഗം ആരോപിച്ചു; മുഴുവന്‍ പരാജയത്തിലും ടുസ്സി തളര്‍ന്നു നിശബ്ദനായി ഇരുന്നു. 13 ആഴ്ചത്തെ പര്യടനത്തിനായി അവെലിങ്ങിന്റെ 1,300 ഡോളര്‍ ചെലവുകളുടെ ബില്ല് പാസ്സാക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മതിച്ചു; പക്ഷേ, ആ അനാവശ്യച്ചെലവുകളെ അപലപിച്ചു. കോര്‍സേജ് പൂച്ചെണ്ടുകള്‍ക്ക് 25 ഡോളര്‍ ഈടാക്കുമെന്ന് ഹെര്‍മന്‍ വാള്‍തര്‍ രോഷത്തോടെ ചൂണ്ടിക്കാണിച്ചത്, അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം എഡ്വേര്‍ഡിനു നേരെ അലറിയത് ടുസ്സിക്ക് അപമാനത്തിന്റെ കിരീടഭാരമായി തോന്നി. എഡ്വേര്‍ഡില്‍ കോര്‍സേജ് പൂച്ചെണ്ട് ഒരെണ്ണം ടുസ്സിക്ക് കൊടുത്തെങ്കിലും മറ്റെല്ലാം വാങ്ങിത്തുലച്ചത് മറ്റു സ്ത്രീകളെ ആകര്‍ഷിക്കാനായിരുന്നെന്ന് ടുസ്സി വേദനയോടെ മനസ്സിലാക്കി.'' (അധ്യായം 16 -ലേഡി ലിബര്‍ട്ടി). ഒലിവ് ഷ്രെയ്നര്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഡോളി റാഡ്ഫോര്‍ഡിന് എഴുതി: എനിക്കു മനസ്സില്‍ തെല്ലും സംശയമില്ല, അവള്‍ അവെലിങ്ങിന്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചുകളഞ്ഞത്. എന്റെ പ്രതിമാസ അവലോകനങ്ങളിലൊന്നില്‍ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാന്‍ ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ, അവനെക്കുറിച്ച് (എഡ്വേര്‍ഡ്) സത്യം പറയാന്‍ കഴിയാത്തതിനാല്‍ എനിക്ക് അവളെക്കുറിച്ച് എഴുതാന്‍ കഴിയാതെ പോയി. അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോര്‍ മരിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അവള്‍ അവനില്‍നിന്നു രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.'' (അധ്യായം 24 - വൈറ്റ് ഡ്രസ്സ് ഇന്‍ വിന്റര്‍)
''1897 ഓഗസ്റ്റ് മുതല്‍ 1898 മാര്‍ച്ച് വരെ എലീനോര്‍ ഫ്രെഡ്ഡിക്ക് എഴുതിയ ഒന്‍പത് കത്തുകള്‍ ബേണ്‍സ്റ്റൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. എഡ്വേര്‍ഡുമായുള്ള അവളുടെ വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധമായ സംഭവങ്ങളെക്കുറിച്ചുള്ള കത്തിടപാടുകള്‍. ബേണ്‍സ്റ്റൈന്‍ ഫ്രെഡ്ഡിയെ പരിചയപ്പെടുത്തുന്നത് 'ഹെലന്‍ ഡെമുത്തിന്റെ മകന്‍' എന്നാണ്. മാര്‍ക്‌സിന്റെ മക്കളുടെ രണ്ടാമത്തെ അമ്മയായിരുന്നു അവര്‍. അവന്‍ ഒരു ലളിത ജീവിതം നയിക്കുന്ന ഒരു ജോലിക്കാരനാണ്, ജീവിതം വലിയ ദയയൊന്നും കാണിക്കാത്ത ഒരാള്‍. എലീനോര്‍ മാര്‍ക്‌സ് അവരുടെ നിയമോപദേശകനായി മാറ്റിവച്ച രേഖകളില്‍ അദ്ദേഹത്തിന്റെ പേര് ഒരു പ്രധാന സ്ഥാനത്താണ് എന്നു വിശ്വസിക്കാന്‍ എനിക്കു ശക്തമായ കാരണങ്ങളുണ്ട്. അവെലിങ്ങ് സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്ത രേഖകള്‍.''
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ