വിനീതനായ ഒരു സദാചാരഗുണ്ട പറയുന്നത്

hrishikeshan PB
Updated on
1 min read

പെട്ടെന്നു പാമ്പിനെ

ക്കണ്ടു പേടിച്ചൊരെ

ന്നോടിളം പൂമര

ച്ചില്ല : വരൂ തൊട്ടു

നോക്കുക സർപ്പങ്ങൾ

എത്ര സാധുക്കളാ

ണാരെയും ചെയ്യി

ല്ലുപദ്രവം ശത്രുപോൽ

പൂമരത്തിന്റെ കൈ

ത്തണ്ടയിൽ നീളത്തിൽ

നീങ്ങുന്ന പത്തി

വിടർത്തിയ പാമ്പ,തു

കൊത്താതെ പൂമര

ത്തിന്റെ വിരലിനെ,

വായ തൊട്ടാലും

വിഷം വമിയ്ക്കാത്തത്ര

ശ്രദ്ധിച്ച് വേദനി

പ്പിയ്ക്കാതെ മൃദുലമായ്

കുട്ടികളേപ്പോൽ

ചിരിച്ചു കളിച്ചുമായ്

നക്കിത്തുടച്ചുമ്മ

വച്ചും തലോടിയും

പാമ്പും മരച്ചില്ല

യുംകൂടിയുച്ചയ്ക്ക്,

കൺമുമ്പി

ലങ്ങനെ.

പൂമരത്തിന്നുമ്മ

നല്‍കിയൊടുക്കമ

തേതോ വഴിയി

ലിറങ്ങിനടന്നുപോയ്

ഞാനപ്പൊഴും ലജ്ജ

കൊണ്ടു മരവിച്ച

പാറയായ് നിന്നൂ

മരമെന്നടുത്തേയ്ക്കു

വന്നു കാറ്ററിയാതെ,

കാതിൽ പതുക്കനെ.

തോന്നിയതാവു

മിപ്പാമ്പു വെറും കയർ,

ചകിരി പിരിച്ചു

മെടഞ്ഞൊരു ക്രോമസോം.

ഞാനെന്റെ കൺകളെ

വിശ്വസിച്ചീടണോ

പൂമരം ചൊല്ലുന്ന

നുണകൾ കേട്ടീടണോ

അപ്പാമ്പിനോടു നേ-

രിട്ടു ചോദിയ്ക്കണോ

കയറിനെ പാമ്പെന്നു

കരുതണോ, പാമ്പിനെ

കയറെന്നു കരുതാതെ

കണ്ണടച്ചീടണോ,

പാമ്പിനെ

കൊല്ലണോ

കത്തിച്ചുകളയണോ

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം: കടുകും കടലും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com