
സൈലന്റ് വാലിയിൽ പോകും വഴി
ഇലചോന്നു നിന്നൊരു പൂവമരം1
തലയാട്ടിച്ചോദിച്ചു കവികളോടായ്:
സുഗതകുമാരീടെ മക്കളല്ലേ?
നഗരത്തിൽ പാർട്ടിയിൽ വച്ചൊരിക്കൽ
കഥയുടെ പെരുമാളു കറിയാച്ചനും2
കളിയാക്കിച്ചോദിച്ചു കവികളോടായ്:
സുഗതകുമാരീടെ മക്കളല്ലേ?
ഒഴുകിപ്പോയ് കുന്തിപ്പുഴയിലൂടെ
ഒരു കൊല്ലം പലകൊല്ലം, മലവെള്ളമായ്
അലറുന്നു പൂവവും കാടും കറിയയും:
സുഗതകുമാരീടെ മക്കളല്ലേ?
അലറുന്നു ചെമ്പ്രയും ചൂരൽമലകളും
വയനാടും മലനാടിൻ സകലമുടികളും:
സുഗതകുമാരീടെ മക്കളല്ലേ?
ഇടനാടും തിരനാടും കഥനാടുമൊരുമിച്ച്:
സുഗതകുമാരീടെ മക്കളല്ലേ?
---
1. ഇല കുനുകുനെ ചുവന്ന ഒരു സുന്ദരമരം. സൈരന്ധ്രിയിലേക്കുള്ള വഴിക്കാടുകളിൽ ഇടയ്ക്കിടെ കാണാം.
2. പ്രിയ കഥാകാരൻ സക്കറിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates